കുവൈറ്റ് സിറ്റി: കുവൈറ്റിലെ വെയർഹൗസിംഗ് അഥവാ സംഭരണ മേഖല വലിയ പ്രതിസന്ധി നേരിടുന്നതായി പ്രമുഖ റിയൽ എസ്റ്റേറ്റ് വിദഗ്ധൻ ഫഹദ് അൽ-മൊമിൻ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് നിലവിലുള്ള ഏകദേശം 21 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സംഭരണ സൗകര്യങ്ങൾ വർദ്ധിച്ചുവരുന്ന വിപണി ആവശ്യങ്ങൾ നിറവേറ്റാൻ ഒട്ടും പര്യാപ്തമല്ല. ഈ കുറവ് സംഭരണ പ്ലോട്ടുകളുടെ വിലയും വാടകയും കുത്തനെ വർദ്ധിക്കാൻ നേരിട്ട് കാരണമായിരിക്കുകയാണ്.
കോവിഡ് മഹാമാരിക്ക് ശേഷം അർദിയ പോലുള്ള പ്രധാന മേഖലകളിൽ വെയർഹൗസ് ഭൂമിയുടെ മൂല്യവും വാടകയും ഇരട്ടിയായി വർദ്ധിച്ചു. മംഗഫ് തീപിടുത്തത്തിന് പിന്നാലെ ലൈസൻസില്ലാത്ത ഇടങ്ങളിലും നിക്ഷേപ കെട്ടിടങ്ങളിലും സാധനങ്ങൾ സംഭരിക്കുന്നതിന് അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് വാടക ഇനിയും വർദ്ധിച്ചത്. നിയമവിരുദ്ധമായ സംഭരണ ശാലകൾ അടച്ചുപൂട്ടിയതോടെ നിയമപരമായ ഗോഡൗണുകൾക്കായി വ്യാപാരികൾ നെട്ടോട്ടമോടുകയാണ്.
ഉപയോഗിക്കാത്ത ഭൂമി കണ്ടെത്താനുള്ള മന്ത്രിസഭയുടെ തീരുമാനം ശരിയായ ദിശയിലുള്ള നീക്കമാണെങ്കിലും ഇതിന്റെ പ്രായോഗിക നടപ്പിലാക്കലിനായി വിപണി ഉറ്റുനോക്കുകയാണെന്ന് അൽ-മൊമിൻ വ്യക്തമാക്കി. പുതിയ സംഭരണ മേഖലകൾ അനുവദിക്കുന്നതിലൂടെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനും വാടക കുറയ്ക്കാനും സാധിക്കും. ഇത് പ്രാദേശിക വിപണിയിലെ ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാനും പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന്റെ തന്ത്രപരമായ കരുതൽ ശേഖരം സുരക്ഷിതമായി സൂക്ഷിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
