കുവൈത്ത് സിറ്റി: സാങ്കേതിക തടസ്സങ്ങളെ തുടർന്ന് സ്വന്തം വിവാഹത്തിന് നാട്ടിലേക്ക് യാത്ര ചെയ്യാനാകാതെ കുവൈത്തിൽ കുടുങ്ങിയ പ്രതിശ്രുത വധു ശ്വേതയ്ക്ക് ഒടുവിൽ ആശ്വാസം. വിവിധ തലങ്ങളിൽ നടന്ന ഇടപെടലുകൾക്ക് പിന്നാലെ ശ്വേതയുടെ യാത്രയ്ക്കുള്ള തടസ്സങ്ങൾ നീങ്ങി.എംപിമാരായ ജോൺ ബ്രിട്ടാസ്, കെ. സി. വേണുഗോപാൽ, പി. പി. സുനീർ എന്നിവർ വിഷയത്തിൽ ഇടപെട്ട് കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമാർഗം തുറന്നത്. തുടർന്ന് കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒയുമായ ശറഫുദ്ധീൻ കണ്ണേത്ത്, കുവൈത്ത് എയർവേസ് അധികൃതരുമായി രണ്ടു ദിവസമായി നടത്തിയ നിരന്തരമായ ചർച്ചകൾക്ക് പിന്നാലെയാണ് അനുകൂല തീരുമാനം ഉണ്ടായത്.
ഈ മാസം 18-നാണ് തൃശ്ശൂർ സ്വദേശിനിയായ ശ്വേതയും ബഹ്റൈനിൽ പ്രവാസിയായ വടകര സ്വദേശി അശ്വിനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. കുവൈത്ത് എയർവേസ് ജീവനക്കാരിയായ ശ്വേത, മുൻപ് കുവൈത്ത് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് സേവനങ്ങൾ നടത്തിയിരുന്ന നാസിൽ കമ്പനിയിൽ ജോലി ചെയ്തിരുന്നു. രണ്ട് മാസം മുമ്പ് ഈ സേവനങ്ങൾ കുവൈത്ത് എയർവേസ് നേരിട്ട് ഏറ്റെടുത്തതോടെ ജീവനക്കാരെല്ലാം കുവൈത് എയർവേസ് കീഴിലേക്ക് മാറി.എന്നാൽ, ഈ മാറ്റത്തെ തുടർന്ന് ശ്വേതയുടെ പ്രൊബേഷൻ കാലാവധി സാങ്കേതികമായി പൂർത്തിയായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ വിവാഹത്തിനുള്ള അവധി കുവൈത്ത് എയർവേസ് നിരസിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം 4-ന് ശ്വേത രാജി വെച്ചെങ്കിലും വിസ റദ്ദാക്കൽ നടപടികളിൽ ഉണ്ടായ താമസം യാത്ര അനിശ്ചിതത്വത്തിലാക്കി.ഇതോടെ പ്രശ്നം കൂടുതൽ ഗുരുതരമായപ്പോൾ എംപിമാർ ഇടപെട്ട് ഇന്ത്യൻ എംബസിയിലേക്ക് പരാതി നൽകി.
മനുഷ്യപരമായ പരിഗണന മുൻനിർത്തി സാമൂഹിക പ്രവർത്തകനും മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് CEO ശറഫുദ്ധീൻ കണ്ണേത്ത് നടത്തിയ ഇടപെടലുകൾക്കും ചർച്ചകൾക്കും പിന്നാലെ, വിസ റദ്ദാക്കൽ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ശ്വേതയ്ക്ക് നാട്ടിലേക്ക് മടങ്ങാൻ കുവൈത്ത് എയർവേസ് അനുമതി നൽകുകയായിരുന്നു.ഇതോടെ വൈകിയെങ്കിലും വിവാഹത്തിന് നാട്ടിലെത്താൻ സാധിക്കുമെന്ന ആശ്വാസത്തിലാണ് സ്വേത, കൈറാനിലെ കുവൈത് എയർവേസ് ചെക്കിൻ പൂർത്തിയാക്കി കുവൈത്തിൽ നിന്ന് ദമാമിലേക്കും, നാളെ രാവിലെ ദമാമിൽ നിന്ന് കൊച്ചിയിലേക്കുമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
