കുവൈത്ത്സിറ്റി: ഗൾഫ് സ്വദേശിയായ പ്രവാസി തന്റെ വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്നും ഭാര്യയുമായി ഒപ്പുവെച്ച കരാർ പ്രകാരമുള്ള 35,000 കുവൈറ്റ് ദിനാർ മഹ്ർ നൽകണമെന്നുമുള്ള കീഴ്ക്കോടതി വിധി കുവൈറ്റ് അപ്പീൽ കോടതി ശരിവെച്ചു. ശരീയത്ത് ഡോക്യുമെന്റേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഔദ്യോഗിക വിവാഹ സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ കോടതി ഭർത്താവിനോട് നിർദ്ദേശിച്ചു. ഈ സർട്ടിഫിക്കറ്റിലൂടെ വിവാഹത്തിന്റെ സാധുതയും നിശ്ചയിക്കപ്പെട്ട മഹ്ർ തുകയും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടും. ഔദ്യോഗിക രേഖകൾ പൂർത്തിയാക്കാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന്, തന്റെ നിയമപരവും സാമ്പത്തികവുമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി ഭാര്യ സമർപ്പിച്ച ഹർജിയിലാണ് ഈ വിധി വന്നത്.
വിവാഹ കരാർ രജിസ്റ്റർ ചെയ്യാൻ ഭർത്താവ് വിസമ്മതിക്കുന്നത് കൊണ്ട് മാത്രം വിവാഹം അസാധുവാകില്ലെന്നും ഭാര്യയുടെ നിയമപരമായ അവകാശങ്ങൾ ഇല്ലാതാകില്ലെന്നും ഭാര്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക അലാ അൽ സഈദി കോടതിയിൽ വാദിച്ചു. വിവാഹ കരാറും മഹ്റും നിശ്ചയിച്ചു കഴിഞ്ഞാൽ, ആ തുക ഭർത്താവ് ഭാര്യയ്ക്ക് നൽകാൻ ബാധ്യസ്ഥനായ നിയമപരമായ കടമായി മാറുമെന്നും അവർ കോടതിയെ ബോധിപ്പിച്ചു. അഭിഭാഷകയുടെ വാദങ്ങൾ അംഗീകരിച്ച അപ്പീൽ കോടതി, വിവാഹത്തിന്റെ സാധുത സ്ഥിരീകരിക്കുകയും ഒപ്പുവെച്ച സാമ്പത്തിക ബാധ്യതകൾ നിറവേറ്റാൻ ഭർത്താവ് പൂർണ്ണമായും ബാധ്യസ്ഥനാണെന്ന് ഉത്തരവിടുകയുമായിരുന്നു.



