കുവൈത്ത് സിറ്റി: രോഗികളുടെ സുരക്ഷക്കും മെഡിക്കൽ മാനദണ്ഡങ്ങൾക്കും ഭീഷണിയായ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഒരു മെഡിക്കൽ സെന്റർ ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. കേസിനെ മെഡിക്കൽ ലയബിലിറ്റി അതോറിറ്റിക്കും ബന്ധപ്പെട്ട നിയമ ഏജൻസികൾക്കും കൈമാറിയതായി അധികൃതർ അറിയിച്ചു.ഓവർസൈറ്റ് ആൻഡ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദി സെന്ററിനെതിരെ നടപടി സ്വീകരിച്ചു.
ലൈസൻസുള്ള പേരിൽ പ്രവർത്തിച്ചിരുന്നെങ്കിലും, മുമ്പ് അടച്ചുപൂട്ടിയ മറ്റൊരു സ്ഥാപനവുമായി ബന്ധപ്പെട്ട വ്യത്യസ്ത തിരിച്ചറിയലിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. ലൈസൻസ് രേഖകളിലും ജീവനക്കാരുടെ പ്രൊഫഷണൽ വിവരങ്ങളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതോടൊപ്പം, ലൈസൻസ് ഇല്ലാത്ത വ്യക്തികൾ മെഡിക്കൽ നിർദേശങ്ങളും ക്ലിനിക്കൽ സേവനങ്ങളും നൽകിയതായും കണ്ടെത്തി.മെഡിക്കൽ രേഖകളിൽ ഗുരുതര വീഴ്ചകളും കണ്ടെത്തി. രോഗനിർണ്ണയവും ചികിത്സാ വിവരങ്ങളും ശരിയായി രേഖപ്പെടുത്തിയിട്ടില്ലാത്തത് രോഗികളുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയർത്തുന്നതായി അധികൃതർ വ്യക്തമാക്കി.
കൂടാതെ, ആവശ്യമായ അനുമതികൾ നേടാതെയാണ് ഹെയർ ട്രാൻസ്പ്ലാന്റ് പോലുള്ള മെഡിക്കൽ നടപടികൾ നടത്താൻ ശ്രമിച്ചതും, അംഗീകാരം ഇല്ലാത്ത ഇലക്ട്രോണിക് അക്കൗണ്ട് ഉപയോഗിച്ച് പ്രചാരണം നടത്തിയതും കണ്ടെത്തി. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടികൾ തുടരുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
