കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ ലംഘിച്ച് പ്രവർത്തിച്ച രണ്ട് ഫിസിയോതെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ സെന്ററുകളും ഒരു ക്ലിനിക്കും അടിയന്തിരമായി പൂട്ടാൻ ആരോഗ്യ മന്ത്രി ഉത്തരവിട്ടു. ഫിസിയോതെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ ഇൻസ്പെക്ഷൻ കമ്മിറ്റി നടത്തിയ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഈ സ്ഥാപനങ്ങളെ കൂടുതൽ അന്വേഷണങ്ങൾക്കായി മെഡിക്കൽ ലയബിലിറ്റി അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.ലൈസൻസുള്ള ഡോക്ടർമാരോ നഴ്സിംഗ് ജീവനക്കാരോ ഇല്ലാതെ ആരോഗ്യ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുക, ജീവനക്കാർ അവധിയിലാണെന്നോ രാജിവെച്ചെന്നോ രേഖകളില്ലാതെ വ്യാജമായി അവകാശപ്പെടുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്.
ഇതിനുപുറമേ, ഫിസിയോതെറാപ്പി ചട്ടങ്ങൾക്ക് വിരുദ്ധമായി ആവശ്യമായ മെഡിക്കൽ റെഫറലുകൾ ഇല്ലാതെ രോഗികളെ പ്രവേശിപ്പിക്കുകയും ചികിത്സിക്കുകയും ചെയ്തതായും കമ്മിറ്റി കണ്ടെത്തി. രോഗികളുടെ കൃത്യമായ വിവരങ്ങളോ ഡോക്ടറുടെ സീലോ ഇല്ലാത്ത മെഡിക്കൽ ഫയലുകളാണ് സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരുന്നത്. നിലവിലുള്ള നഴ്സിംഗ് ജീവനക്കാരിൽ പലരും 2025 ഫെബ്രുവരിയിൽ കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ചാണ് ജോലി ചെയ്തിരുന്നതെന്നും പരിശോധനയിൽ വ്യക്തമായി.



