കുവൈറ്റ് സിറ്റി: രാജ്യത്തുടനീളം സുരക്ഷയും ഗതാഗത അച്ചടക്കവും കർശനമാക്കുന്നതിന്റെ ഭാഗമായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് നടത്തിയ വ്യാപക പരിശോധനയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,000-ത്തോളം ഗതാഗത ലംഘനങ്ങൾ രേഖപ്പെടുത്തി. പരിശോധനയിൽ ഗുരുതര നിയമലംഘനം നടത്തിയ 31 വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, അമിതവേഗത, അനുവദനീയമായതിലും കൂടുതൽ ഗ്ലാസുകൾ കറുപ്പിക്കുക (ടിന്റ് ചെയ്യുക), ട്രക്കുകൾക്കും ടോവിംഗ് വാഹനങ്ങൾക്കുമുള്ള നിബന്ധനകൾ പാലിക്കാതിരിക്കുക, അമിത ശബ്ദമുണ്ടാക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് പ്രധാനമായും പിഴ ചുമത്തിയത്.
അതിനിടെ, സ്വന്തം സ്വകാര്യ വാഹനങ്ങളിൽ പണം വാങ്ങി നിയമവിരുദ്ധമായി യാത്രക്കാരെ കടത്തിയ മൂന്ന് ഏഷ്യൻ വംശജരെ പട്രോളിംഗ് സംഘം അറസ്റ്റ് ചെയ്തു. ഇവർ നിലവിൽ പോലീസ് കസ്റ്റഡിയിലാണെന്നും തുടർ നിയമനടപടികളുടെ ഭാഗമായി ഇവരുടെ വാഹനങ്ങൾ കണ്ടുകെട്ടിയതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇതിനുപുറമെ, രാജ്യത്തെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമായി ജൂലൈ 13 മുതൽ 19 വരെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടറിന്റെ നേതൃത്വത്തിൽ തീവ്ര പരിശോധനാ കാമ്പയിൻ നടന്നിരുന്നു. ഇതിന്റെ ഭാഗമായി 23,567 ഗതാഗത ലംഘനങ്ങൾ രേഖപ്പെടുത്തുകയും 29 പേരെ തടങ്കലിലാക്കുകയും ചെയ്തു.
പ്രായപൂർത്തിയാകാത്ത 9 പേർക്കെതിരെ നിയമനടപടിക്കായി ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും 271 വാഹനങ്ങളും 4 മോട്ടോർ സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തു. ഈ കാലയളവിൽ 2,632 അപായ സന്ദേശങ്ങളോടും, 164 പരിക്കുകൾ ഉൾപ്പെടെ 927 വാഹനാപകടങ്ങളോടും ട്രാഫിക് വിഭാഗം അടിയന്തരമായി പ്രതികരിച്ചു. ലഹരിമരുന്ന് കൈവശം വെച്ച ഒരാളെയും അസ്വാഭാവിക സാഹചര്യത്തിൽ കണ്ടെത്തിയ മറ്റൊരാളെയും പിടികൂടി ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. കൂടാതെ, നിയമം ലംഘിച്ച 35 പേർ, ഔദ്യോഗിക തിരിച്ചറിയൽ രേഖകളില്ലാത്ത ഒരാൾ, വിവിധ കേസുകളിൽ തിരയപ്പെട്ടിരുന്ന 36 വ്യക്തികൾ, 26 വാഹനങ്ങൾ എന്നിവരെയും പരിശോധനയിൽ പോലീസ് കസ്റ്റഡിയിലെടുത്തു.



