കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വദേശികളെയും വിദേശികളെയും ലക്ഷ്യമിട്ട് അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘങ്ങൾ വലവിരിക്കുന്നതായി സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംശയാസ്പദമായ വിദേശ ഫോൺ വിളികൾ വൻതോതിൽ വർദ്ധിച്ച സാഹചര്യത്തിലാണ് ഈ ജാഗ്രതാ നിർദ്ദേശം. “വാംഗിരി സ്കാം” എന്നറിയപ്പെടുന്ന ആഗോള തട്ടിപ്പ് രീതിയാണിതെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.ഒറ്റ റിംഗിന് ശേഷം കട്ടാകുന്ന മിസ്ഡ് കോളുകളാണ് ഈ തട്ടിപ്പിന്റെ പ്രധാന രീതി. ആകാംക്ഷ കാരണം ഈ നമ്പറുകളിലേക്ക് തിരിച്ചുവിളിക്കുന്നവരുടെ പണം നഷ്ടമാകും. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ വഴി ഒരേസമയം ആയിരക്കണക്കിന് ആളുകളെയാണ് ഇവർ വിളിക്കുന്നത്.
ഇത്തരത്തിൽ തിരിച്ചുവിളിക്കുമ്പോൾ വിദേശ രാജ്യങ്ങളിലെ ഉയർന്ന നിരക്കുള്ള നമ്പറുകളിലേക്കാണ് കോൾ കണക്ട് ആകുക. മിനിറ്റിന് വലിയ തുക ഈടാക്കുന്ന ഈ കോളുകളിൽ ഉപഭോക്താവിനെ കൂടുതൽ സമയം ലൈനിൽ നിർത്താൻ റെക്കോർഡ് ചെയ്ത ശബ്ദസന്ദേശങ്ങളും മറ്റും തട്ടിപ്പുകാർ ഉപയോഗിക്കുന്നു.മറ്റൊരു അപകടകരമായ വശം, ഇത്തരത്തിൽ വിളിക്കുമ്പോൾ നിങ്ങളുടെ ശബ്ദം റെക്കോർഡ് ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്നതാണ്. പിന്നീട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ശബ്ദം അനുകരിച്ച് മറ്റ് സാമ്പത്തിക തട്ടിപ്പുകൾക്ക് ഇത് ഉപയോഗിച്ചേക്കാം.
കൂടാതെ, കൊറിയർ സർവീസ് എന്ന വ്യാജേന ലിങ്കുകൾ അയച്ച് ഫോൺ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പസഫിക് ദ്വീപ് രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം കോളുകൾ പ്രധാനമായും ഉത്ഭവിക്കുന്നത്. അപരിചിതമായ അന്താരാഷ്ട്ര നമ്പറുകളിൽ നിന്നുള്ള മിസ്ഡ് കോളുകൾ തിരിച്ചുവിളിക്കരുതെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
