കുവൈറ്റ് സിറ്റി: കുവൈറ്റിലെ നഗര സംവിധാനങ്ങളിൽ വലിയ മാറ്റം വരുത്തിക്കൊണ്ട് തെരുവുകളുടെയും റോഡുകളുടെയും പേരുകൾ മാറ്റി അക്കങ്ങൾ നൽകുന്ന നടപടികൾ കുവൈറ്റ് മുനിസിപ്പാലിറ്റി ആരംഭിച്ചു. 2025-ലെ 19-ാം മന്ത്രിസഭാ യോഗത്തിൽ പാസാക്കിയ 666-ാം നമ്പർ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നീക്കം. മന്ത്രി അബ്ദുൽ ലത്തീഫ് അൽ-മഷാരി കഴിഞ്ഞ നവംബറിൽ അംഗീകരിച്ച തീരുമാനപ്രകാരം, രാജ്യത്തെ 591 പ്രധാന-ഉപ റോഡുകളുടെ പേരുകളാണ് റദ്ദാക്കുന്നത്. ഇവയ്ക്ക് പകരം നമ്പറുകൾ നൽകി തുടങ്ങിയിട്ടുണ്ട്.
എന്നാൽ, നിലവിലുള്ള 66 റോഡ് നാമങ്ങൾ മാറ്റമില്ലാതെ നിലനിർത്താനും മൂന്ന് റോഡുകൾക്ക് അറബ് നഗരങ്ങളുടെയും തലസ്ഥാനങ്ങളുടെയും പേര് നൽകാനും തീരുമാനമായിട്ടുണ്ട്. നഗരങ്ങൾ, പ്രാന്തപ്രദേശങ്ങൾ, തെരുവുകൾ, പൊതുസ്ഥലങ്ങൾ എന്നിവയ്ക്ക് പേര് നൽകുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പരിശോധിക്കാൻ നിയോഗിച്ച പ്രത്യേക സമിതിയുടെ ശുപാർശകൾ മുൻനിർത്തിയാണ് മുനിസിപ്പൽ കൗൺസിൽ ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. പുതുക്കിയ ചട്ടങ്ങൾ പ്രകാരം ഇനിമുതൽ നഗരങ്ങൾക്കോ ജില്ലകൾക്കോ വ്യക്തികളുടെ പേര് നൽകില്ല. കുവൈറ്റ് അമീർമാർ, കിരീടാവകാശികൾ എന്നിവരുടെ പേരുകൾക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്.
അതേസമയം, സഖ്യരാജ്യങ്ങളിലെയും അയൽരാജ്യങ്ങളിലെയും ഭരണാധികാരികൾ, പ്രമുഖ ചരിത്രപുരുഷന്മാർ, ഭരണകുടുംബത്തിലെ തിരഞ്ഞെടുത്ത അംഗങ്ങൾ എന്നിവരുടെ പേരുകൾ തെരുവുകൾക്കും പൊതുസ്ഥലങ്ങൾക്കും നൽകുന്നത് തുടരാം. പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ മറ്റ് രാജ്യങ്ങളുടെയോ തലസ്ഥാനങ്ങളുടെയോ പേരുകളും നൽകാവുന്നതാണ്. രാജ്യത്തെ റോഡ് ശൃംഖലയെ കൂടുതൽ ലളിതമാക്കുന്നതിനും ആധുനിക രീതിയിലുള്ള അഡ്രസ് സിസ്റ്റം നടപ്പിലാക്കുന്നതിനും വേണ്ടിയാണ് കുവൈറ്റ് ഭരണകൂടം ഈ മാറ്റം കൊണ്ടുവരുന്നത്.
