കോഴിക്കോട്: ബേപ്പൂർ തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാൻ കേരള മാരിടൈം ബോർഡിന് മന്ത്രിസഭാ യോഗം അനുമതി നൽകിയതോടെ വലിയ പ്രതീക്ഷയാണ് കൈവന്നിരിക്കുന്നത്. കൊല്ലത്തിനൊപ്പമാണ് ബേപ്പൂരും ഈ പദ്ധതിയിൽ ഇടംപിടിച്ചത്. ആദ്യം തുറമുഖങ്ങളുടെ സാധ്യതാപഠനം നടത്തും. പിന്നാലെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയാറാക്കി ഓരോ തുറമുഖത്തിനും അനുയോജ്യമായ മാതൃകകൾ രൂപീകരിക്കും.
ബേപ്പൂർ തുറമുഖം വികസിപ്പിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതോടെ മലബാറിന്‍റെ വാണിജ്യമേഖല വലിയ പ്രതീക്ഷയിലാണ്. രണ്ടായിരത്തിലേറെ കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ, വൻകിട കണ്ടെയ്നർ ചരക്കുനീക്കം ഉൾപ്പെടെ സജീവമാകുമെന്നാണ് വിലയിരുത്തൽ. ഇത് ബേപ്പൂരിന്‍റെ മുഖച്ഛായ മാറ്റുന്നതിനൊപ്പം മലബാറിന്‍റെ വികസനക്കുതിപ്പിനും വഴിയൊരുക്കും.തുറമുഖത്ത് പുതിയ വാർഫും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനൊപ്പം വലിയ കപ്പലുകൾ അടുപ്പിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തും. പോർട്ട് കണക്റ്റിവിറ്റിക്കായി പുതിയ പാലങ്ങളും റോഡുകളും വരുന്നതോടെ ബേപ്പൂർ ഒരു ആധുനിക നഗരമായി മാറുമെന്നാണ് സൂചന. പദ്ധതി പ്രാവർത്തികമായാൽ വൻകിട കണ്ടെയ്നർ ചരക്കുനീക്കവും ഇതുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങളും അഭിവൃദ്ധിപ്പെടും
സർക്കാർ ഇതിനകം അംഗീകരിച്ച ക്രൂസ് ടൂറിസത്തിന്‍റെ പ്രധാന കേന്ദ്രമായും പോർട്ട് സിറ്റിയായും ബേപ്പൂർ മാറുന്നത് ഗുണകരമാകും. തദ്ദേശവാസികൾക്കുകൂടി പങ്കാളിത്തം നൽകിക്കൊണ്ടുള്ള ആലോചന യോഗങ്ങൾക്ക് ശേഷമായിരിക്കും പദ്ധതിയുടെ മറ്റു ഘട്ടങ്ങളിലേക്ക് കടക്കുക.പദ്ധതി ബേപ്പൂരിന്‍റെ മുഖഛായ മാറ്റുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിട്ടുണ്ട്. തുറമുഖ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി.എൻ. വാസവന്‍റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ ബേപ്പൂരിന്‍റെയും മലബാറിന്‍റെയും വികസനത്തിനും വാണിജ്യ പുരോഗതിക്കും വഴിയൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു. ടെൻഡർ നടപടികളിലേക്ക് വേഗത്തിൽ കടന്ന് തുറമുഖ നിർമാണം അതിവേഗം സാധ്യമാക്കാനാണ് മന്ത്രിസഭാ തീരുമാനം. സംസ്ഥാന മാരിടൈം ബോർഡിനാണ് നിർമാണ ചുമതല.


