തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ പ്രചാരണത്തിനൊപ്പം പത്രിക സമര്‍പ്പണത്തിലും സജീവമാകുകയാണ് സ്ഥാനാര്‍ഥികള്‍. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി തെരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടിയേക്കുമെന്ന് ചില സ്ഥാനാർഥികൾക്കെങ്കിലും പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത്തരത്തിലൊരു ഔദ്യോഗിക തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.
തലശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ പി സാജു തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹിക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. തളിപ്പറമ്പ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി കെ ശ്യാമള ടീച്ചർ തഹസിൽദാർ എം സന്തോഷ് മുമ്പാകെ നാമ നിർദേശ പത്രിക സമർപ്പിച്ചു.
ഉദുമ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി എച്ച് കുഞ്ഞമ്പു നാമനിർദേശ പത്രിക സമർപ്പിച്ചു. വിദ്യാനഗറിലെ കലക്ടറേറ്റിലെത്തി രാവിലെ 11-നാണ് പത്രിക സമർപ്പിച്ചത്. ഉദുമ മണ്ഡലത്തിൽ ആദ്യമായി പത്രിക സമർപ്പണം നടത്തിയത് കുഞ്ഞമ്പുവാണ്.വിദ്യാനഗറിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ എകെജി ഭവനിലെത്തിയ ശേഷം അവിടെനിന്ന് എൽഡി.ഫ് പ്രവർത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെ കാൽനടയായാണ് ഉദുമ മണ്ഡലം വരണാധികാരിയായ എൽഎ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിൽ എത്തിയത്. എൽഡിഎഫ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ ടി കൃഷ്ണൻ, സെക്രട്ടറി കെ വി കുഞ്ഞിരാമൻ, നേതാക്കളായ പി കരുണാകരൻ, കെ കുഞ്ഞിരാമൻ, എം എ ലത്തീഫ്, മൊയ്തീൻ കുഞ്ഞി കളനാട് എന്നിവർ ഒപ്പമുണ്ടായിരുന്നു.
വട്ടിയൂർകാവ് എല്‍ഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് പത്രിക സമർപ്പിച്ചു. തിരുവനന്തപുരം ലാൻഡ് റവന്യൂ അസിസ്റ്റൻ്റ് കമ്മിഷണർ ജയന്തി സുധാകരൻ മുൻപാകെ ആണ് പത്രിക സമർപ്പിച്ചത്. മ്യൂസിയം ജംഗ്ഷനിൽ നിന്ന് എല്‍ഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പ്രശാന്ത് എത്തിയത്. രണ്ട് സെറ്റ് പത്രികകളാണ് പ്രശാന്ത് സമർപ്പിച്ചത്.
വട്ടിയൂർകാവിൽ യുഡിഫ് സ്ഥാനാർഥി കെ മുരളീധരൻ പത്രിക സമർപ്പിച്ചു. തിരുവനന്തപുരം ലാൻഡ് റവന്യൂ അസിസ്റ്റൻ്റ് കമ്മിഷണർ ജയന്തി സുധാകരൻ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.ഡിസിസി ഓഫീസിൽ നിന്ന് പ്രവർത്തകർക്കൊപ്പം പ്രകടനമായെത്തിയാണ് മുരളീധരൻ പത്രിക സമര്‍പ്പിച്ചത്.
