കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വർണവിലയിൽ ശ്രദ്ധേയമായ ഇടിവ് രേഖപ്പെടുത്തി. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ (MOCI) വിവരങ്ങൾ പ്രകാരം 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 49.642 കുവൈത്ത് ദിനാറായി, 22 കാരറ്റ് സ്വർണം 45.547 ദിനാറായി കുറഞ്ഞു.ഈ വർഷം ചെറുകാലയളവിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവുകളിൽ ഒന്നാണിത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉയർന്ന നിലയിൽ നിന്നിരുന്ന വില കുറഞ്ഞതോടെ ആഭരണം വാങ്ങാൻ പദ്ധതിയിടുന്ന പ്രവാസികൾ ഉൾപ്പെടെ നിരവധി പേർക്ക് ഇത് അനുകൂല സാഹചര്യമായി മാറിയിട്ടുണ്ട്.
ആഗോള വിപണിയിലും സ്വർണവിലയിൽ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഏകദേശം 3.8 ശതമാനം വരെ താഴ്ന്നു, ഇതോടെ ഈ വർഷം ഉണ്ടായിരുന്ന ലാഭത്തിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ടു.
മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷാവസ്ഥയും എണ്ണവിലയിലെ അസ്ഥിരതയും മൂലം പലിശനിരക്കുകൾ ഉടൻ കുറയില്ലെന്ന പ്രതീക്ഷ ശക്തമായതും സ്വർണവില താഴാൻ കാരണമായതായി വിപണി വിദഗ്ധർ പറയുന്നു. നിക്ഷേപകർ മറ്റു വിപണികളിലെ നഷ്ടം നികത്താൻ സ്വർണം വിറ്റഴിക്കുകയും ചെയ്തതോടെ വില ഇടിവ് കൂടുതൽ ശക്തമായി.തുടർച്ചയായി എട്ട് ദിവസമായി സ്വർണവില താഴ്ന്നത്, കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ആഴ്ച്ച ഇടിവുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.
