കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ അവസാന പത്ത് ദിനങ്ങളും ചെറിയ പെരുന്നാൾ അവധിയും കഴിഞ്ഞതിന് പിന്നാലെ കുവൈറ്റിലെ സ്കൂളുകൾ ഓൺലൈൻ പഠന രീതിയിലേക്ക് മാറുന്നു. വരും ദിവസങ്ങളിൽ ചൊവ്വാഴ്ച മുതൽ എല്ലാ വിദ്യാഭ്യാസ തലങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ദൂരപഠന സംവിധാനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
രാവിലെ ഒൻപത് മണി മുതലായിരിക്കും ക്ലാസുകൾ ആരംഭിക്കുന്നത്.വിദ്യാർത്ഥികളുടെ പഠന സൗകര്യം കണക്കിലെടുത്ത് വ്യത്യസ്തമായ രണ്ട് രീതികളാണ് മന്ത്രാലയം നടപ്പിലാക്കുന്നത്. കിന്റർഗാർട്ടൻ മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ‘അസിൻക്രണസ്’ പഠന രീതിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതനുസരിച്ച് നേരത്തെ റെക്കോർഡ് ചെയ്ത പാഠഭാഗങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ സൗകര്യപ്രദമായ സമയത്ത് കണ്ട് പഠിക്കാൻ സാധിക്കും. എന്നാൽ നാലാം ക്ലാസ് മുതലുള്ള മുകളിലോട്ടുള്ള ക്ലാസുകളിൽ ‘സിൻക്രണസ്’ രീതിയിലായിരിക്കും പഠനം നടക്കുക.
അധ്യാപകരും വിദ്യാർത്ഥികളും നേരിട്ട് സംവദിക്കുന്ന തത്സമയ ക്ലാസുകൾ ഇതിലൂടെ ഉറപ്പാക്കും.വിവിധ സാഹചര്യങ്ങളിലും തടസ്സമില്ലാതെ മികച്ച രീതിയിലുള്ള വിദ്യാഭ്യാസം നൽകുന്നതിനായി ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയും പഠന നിലവാരവും ഒരുപോലെ ഉറപ്പാക്കിക്കൊണ്ട് വിദ്യാഭ്യാസ പ്രക്രിയ സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാണ് അധികൃതർ ഇതിലൂടെ ശ്രമിക്കുന്നത്.
