കുവൈറ്റ്സിറ്റി: മഴ കനക്കുന്ന സാഹചര്യത്തിൽ വാഹനയാത്രികർ അതീവ ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എൻജിനീയർ അഹമ്മദ് അൽ സാലിഹ്. ഡ്രെയിനേജ് സംവിധാനങ്ങൾ തടസ്സപ്പെടാതിരിക്കാൻ നിർമ്മാണ അവശിഷ്ടങ്ങളും മരങ്ങൾ വെട്ടിമാറ്റിയ അവശിഷ്ടങ്ങളും കൃത്യമായ സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കണം. ഇത്തരം മാലിന്യങ്ങൾ മാൻഹോളുകളിലേക്ക് വീഴുന്നത് ഡ്രെയിനേജ് ശൃംഖലയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സിവിൽ ഡിഫൻസിന്റെ ഏകോപനത്തോടെയാണ് മന്ത്രാലയം നിലവിൽ പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ആഭ്യന്തര മന്ത്രാലയം നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങൾ തയ്യാറാകണം.
സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. എവിടെയെങ്കിലും വെള്ളക്കെട്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പറായ 150-ലോ വാട്സാപ്പ് വഴിയോ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ അധികൃതരെ വിവരമറിയിക്കാം. മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്ലിക്കേഷൻ വഴിയും പരാതികൾ നൽകാൻ സൗകര്യമുണ്ടെന്ന് വക്താവ് അറിയിച്ചു.
