കുവൈറ്റ് സിറ്റി: രാജ്യത്ത് വ്യാഴാഴ്ച പുലർച്ചെ മുതൽ കാലാവസ്ഥാ വ്യതിയാനവും ശക്തമായ മഴയും തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് പൊതുമരാമത്ത് മന്ത്രാലയം പ്രതിരോധ നടപടികൾ ശക്തമാക്കി. കനത്ത മഴയിൽ വിവിധയിടങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ നീക്കം ചെയ്യുന്നതിനായി മന്ത്രാലയത്തിന്റെ എമർജൻസി ടീമുകൾ യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തുണ്ട്. നിലവിൽ ഇടത്തരം മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെങ്കിലും വരും മണിക്കൂറുകളിൽ മഴയുടെ ശക്തി വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് എൻജിനീയർ അഹമ്മദ് അൽ സാലിഹ് പറയുന്നതനുസരിച്ച്, വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള പ്രധാന കേന്ദ്രങ്ങളിൽ എമർജൻസി ടീമുകൾ 24 മണിക്കൂറും സേവന സജ്ജരാണ്. റോഡുകളിൽ മഴവെള്ളം കെട്ടിക്കിടന്ന് ഗതാഗതം തടസ്സപ്പെടാതിരിക്കാൻ കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തിവരുന്നു. മന്ത്രാലയത്തിന് കീഴിലുള്ള റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. മഴ ശക്തമായാൽ നേരിടാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
