കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ജീവനക്കാരുടെ പതിവ് അവധിയും ശസ്ത്രക്രിയകളും സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതായി അറിയിച്ചു. അടുത്ത ഞായറാഴ്ചയായ മെയ് 3 മുതൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ ശസ്ത്രക്രിയകൾ പൂർണ്ണ ശേഷിയിൽ പുനരാരംഭിക്കുമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് വ്യക്തമാക്കി.
ആരോഗ്യ മേഖലയുടെ പ്രവർത്തന സൂചികകൾ സ്ഥിരത കൈവരിച്ചതിനെയും, സേവന നിലവാരം മെച്ചപ്പെട്ടതെയും അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ സേവനങ്ങൾ തുടരുന്നതിനൊപ്പം ജീവനക്കാരുടെ കാര്യക്ഷമതയും ആരോഗ്യകരമായ ജോലി അന്തരീക്ഷവും ഉറപ്പാക്കുന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അംഗീകരിച്ച പദ്ധതികൾ പ്രകാരം ശസ്ത്രക്രിയ ഷെഡ്യൂളുകൾ പുനരാരംഭിക്കുമെന്നും, രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഗുണമേന്മയും ഉറപ്പാക്കാൻ മെഡിക്കൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിസ്റ്റത്തിന്റെ തയ്യാറെടുപ്പുകൾ ഉറപ്പാക്കാൻ പ്രവർത്തന സൂചികകൾ നിരന്തരം നിരീക്ഷിക്കുന്നതായും, ആവശ്യമായ സാഹചര്യങ്ങളിൽ ഉടൻ പ്രതികരിക്കാനുള്ള സംവിധാനം നിലനിൽക്കുന്നതായും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ കാലഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ നടത്തിയ സമർപ്പിത സേവനങ്ങൾക്കും അവർ നൽകിയ വലിയ സംഭാവനകൾക്കും മന്ത്രാലയം നന്ദി രേഖപ്പെടുത്തി.
