കുവൈത്ത് സിറ്റി: കൂട്ടുകാരനെ കൊലപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന കേസിൽ ബംഗ്ലാദേശ് സ്വദേശിക്ക് വിധിച്ച വധശിക്ഷ കുവൈത്തിലെ പരമോന്നത കോടതിയായ കോർട്ട് ഓഫ് കസേഷൻ റദ്ദാക്കി. പ്രതിയുടെ ശിക്ഷ ജീവപര്യന്തം തടവായി കോടതി കുറച്ചു.
അതേസമയം, മറ്റൊരു കേസിൽ ഭാര്യയെ മനഃപൂർവ്വം കൊലപ്പെടുത്തിയ ഇന്ത്യൻ പൗരന്റെ വധശിക്ഷ കുവൈത്ത് അപ്പീൽ കോടതി ശരിവെച്ചു.ഒന്നാമത്തെ കേസിൽ, വ്യക്തിപരമായ തർക്കങ്ങളെ തുടർന്ന് സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയും തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്തു എന്നാണ് ബംഗ്ലാദേശുകാരനായ പ്രതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയ കുറ്റം. നേരത്തെ കീഴ്‌ക്കോടതികളും അപ്പീൽ കോടതിയും പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ പ്രതിഭാഗത്തിന്റെ അപ്പീൽ പരിഗണിച്ച കോർട്ട് ഓഫ് കസേഷൻ, വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവായി അന്തിമ വിധി പ്രസ്താവിക്കുകയായിരുന്നു.
രണ്ടാമത്തെ കേസിൽ, കുടുംബപരമായ തർക്കങ്ങളെ തുടർന്നാണ് ഇന്ത്യൻ സ്വദേശിയായ പ്രതി ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവതി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് നടന്ന വിചാരണയിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ക്രിമിനൽ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഈ കീഴ്‌ക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് അപ്പീൽ കോടതി പ്രതിയുടെ വധശിക്ഷ ഇപ്പോൾ ശരിവെച്ചിരിക്കുന്നത്.



