കുവൈത്ത്: പ്രവാസികളുടെ തസ്തികയും യോഗ്യതയും തിരുത്താൻ വീണ്ടും കർശന നിർദ്ദേശംകുവൈത്ത് സിറ്റി: രാജ്യത്തെ തൊഴിൽ വിപണിയിലെ അപാകതകൾ പരിഹരിക്കുന്നതിനും കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി പ്രവാസി തൊഴിലാളികളുടെ യോഗ്യതകളും തസ്തികകളും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മന്ത്രിതല സർക്കുലർ പുറപ്പെടുവിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാനുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് ആണ് 2026-ലെ ഒന്നാം നമ്പർ മന്ത്രിതല സർക്കുലർ പുറപ്പെടുവിച്ചത്. വിപണിയിലെ അസന്തുലിതാവസ്ഥകൾ പരിഹരിക്കാനും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ആവശ്യങ്ങൾ കൂടുതൽ വഴക്കത്തോടെ കൈകാര്യം ചെയ്യാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം.
പുതിയ സർക്കുലർ പ്രകാരം, പ്രവാസി തൊഴിലാളികൾ നിലവിൽ ചെയ്യുന്ന ജോലിയുടെ യഥാർത്ഥ സ്വഭാവവുമായി അവരുടെ വിദ്യാഭ്യാസ യോഗ്യതയോ തസ്തികയോ പൊരുത്തപ്പെടുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ, അവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അനുമതി നൽകുമെന്ന് മാൻപവർ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അംഗീകൃത നടപടിക്രമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായിട്ടായിരിക്കും ഈ ഭേദഗതികൾ വരുത്തുക. ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള യോഗ്യതകളും തൊഴിലാളികൾ പ്രായോഗികമായി ചെയ്യുന്ന ജോലികളും തമ്മിൽ പൂർണ്ണമായ പൊരുത്തം ഉറപ്പാക്കാനും, തൊഴിൽ രംഗത്തെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ഈ പുതിയ പരിഷ്‌കാരം വഴി സാധിക്കുമെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്.



