കുവൈത്ത് സിറ്റി: കുവൈത്ത് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിവാര കണക്കുകൾ പ്രകാരം രാജ്യത്ത് ഒരാഴ്ചയ്ക്കുള്ളിൽ 16,721 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഇതിൽ ഒരു ദിവസം മാത്രം 2,790 നിയമലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഈ മാസം 15 മുതൽ 21 വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരമാണിത്. പരിശോധനയിൽ ട്രാഫിക് നിയമലംഘനങ്ങൾക്ക് പുറമെ 354 വാഹനങ്ങളും 5 മോട്ടോർ സൈക്കിളുകളും അധികൃതർ കസ്റ്റഡിയിലെടുത്തു. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 42 പേരെ റിമാൻഡ് ചെയ്യുകയും, ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച 7 പ്രായപൂർത്തിയാകാത്ത കൗമാരക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ, താമസം നിയമലംഘകരായ (Residency violators) 31 പേരെയും സുരക്ഷാ വിഭാഗം പിടികൂടിയിട്ടുണ്ട്. ഇതിൽ കാണാതായതായി പരാതിയുള്ള 6 പേരും, നിയമപാലകർ തിരയുന്ന 26 പ്രതികളും ഉൾപ്പെടുന്നു. ഈ കാലയളവിൽ 1,215 റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആകെ 2,339 പരാതികൾ കൺട്രോൾ റൂമിൽ ലഭിക്കുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ ദിവസം മാത്രം രേഖപ്പെടുത്തിയ 2,790 കേസുകളിൽ റഡാർ വഴി കണ്ടെത്തിയ 174 നിയമലംഘനങ്ങളും, നിയമവിരുദ്ധമായി വാഹനം വലിച്ചുകൊണ്ടുപോയതുമായി ബന്ധപ്പെട്ട 24 ലംഘനങ്ങളും ഉൾപ്പെടുന്നു. ഇതുകൂടാതെ, ഗ്ലാസുകളിൽ കറുത്ത ഫിലിം ഒട്ടിച്ചതിന് 79 കേസുകളും, വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 94 കേസുകളും, അമിതവേഗതയ്ക്ക് 33 കേസുകളും രജിസ്റ്റർ ചെയ്തു. ചരക്ക് ലോറികൾ വരുത്തിയ 71 നിയമലംഘനങ്ങളും, സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 60 കേസുകളും കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ മാത്രം പിടികൂടിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.



