കുവൈത്ത് സിറ്റി: രാജ്യത്തുനിന്നും മയക്കുമരുന്ന് എന്ന വിപത്തിനെ വേരോടെ പിഴുതെറിയാനുള്ള കുവൈത്ത് സർക്കാരിന്റെ ശക്തമായ നീക്കങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര ദേശീയ ബോധവൽക്കരണ ക്യാമ്പയിൻ അത്യന്തം നിർണ്ണായകമായ സമയത്താണെന്ന് കുവൈത്ത് നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ-സുമൈത്. കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരവും, ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നേതൃത്വത്തിലുമാണ് ഈ സുപ്രധാന ക്യാമ്പയിൻ ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്ന് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിന്റെ ആദ്യപടിയായി, നിലവിലുള്ള ‘മയക്കുമരുന്ന്-സൈക്കോട്രോപിക് പദാർത്ഥ നിരോധന നിയമം’ പുനഃപരിശോധിക്കുന്നതിനും ഭേദഗതി വരുത്തുന്നതിനുമായി കൗൺസിലർ മുഹമ്മദ് അൽ-ദുഐജിന്റെ അധ്യക്ഷതയിൽ ഒരു പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി തയ്യാറാക്കിയ പുതിയ നിയമം മയക്കുമരുന്ന് കടത്തുകാർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ ഉറപ്പാക്കുന്നതോടൊപ്പം, പഴയ നിയമത്തിലുണ്ടായിരുന്ന എല്ലാ നിയമപരമായ ലൂപ്പ്ഹോളുകളും പൂർണ്ണമായും അടയ്ക്കുന്നതാണെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം തന്നെ, ലഹരിക്ക് ഇരയായവരെ സംരക്ഷിക്കുന്നതിനും അടിമപ്പെട്ടവരെ ചികിത്സിച്ചു ഭേദമാക്കുന്നതിനും പുതിയ നിയമത്തിൽ തുല്യ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഴയ നിയമത്തിലെ പ്രധാന പോരായ്മ നിലവിൽ വിപണിയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന രാസ ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ടതായിരുന്നു. ഇത്തരം ലഹരിവസ്തുക്കളുടെ നിർമ്മാണത്തിന് പ്രകൃതിദത്തമായ കൃഷിയുടെ ആവശ്യമില്ലെന്നും, ചില കെമിക്കലുകൾ മാത്രം ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ ഇവ നിർമ്മിക്കാൻ സാധിക്കുമെന്നതുമാണ് ഇവയുടെ ലഭ്യത വർദ്ധിപ്പിച്ചത്. കുറഞ്ഞ നിർമ്മാണച്ചിലവും എന്നാൽ അത്യന്തം മാരകവുമായ ഇത്തരം സിന്തറ്റിക് ലഹരിവസ്തുക്കളുടെ വ്യാപനം തടയാൻ പുതിയ കർശന നിയമത്തിലൂടെ സാധിക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.



