കുവൈത്ത് സിറ്റി: മയക്കുമരുന്ന് മാഫിയകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. 2026-ന്റെ ആദ്യ പകുതിയിൽ (ജനുവരി മുതൽ ജൂൺ വരെ) ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആന്റി നാർക്കോട്ടിക്സ് നടത്തിയ വൻ ഓപ്പറേഷനുകളിൽ 1,200 ഓളം കേസുകളിലായി 1,564 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. പിടികൂടിയവരിൽ നിന്നും വൻതോതിൽ ലഹരിമരുന്നുകളും ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടുകെട്ടി.
ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരവും മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ-വഹൈബിന്റെ മേൽനോട്ടത്തിലും നാർക്കോട്ടിക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് ഖബസാർദിന്റെ നേതൃത്വത്തിലുമാണ് ഈ മാസം നീണ്ട ശക്തമായ പരിശോധനകൾ നടന്നത്.ലഹരിക്കടത്ത്, വിതരണം, വിൽപന എന്നിവ നടത്തുന്ന അന്താരാഷ്ട്ര-പ്രാദേശിക നെറ്റ്‌വർക്കുകളെ തകർത്തുകൊണ്ട് 323 കിലോഗ്രാം മാരകമായ വിവിധ മയക്കുമരുന്നുകൾ അധികൃതർ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുകയോ ലഹരി വിപണനത്തിന് ഒത്താശ ചെയ്യുകയോ ചെയ്ത 614 പ്രവാസികളെ ഇക്കാലയളവിൽ കുവൈത്തിൽ നിന്നും നാടുകടത്തി.
കൂടാതെ, രാജ്യത്ത് 346 ഗുരുതരമായ ലഹരി അടിമത്ത കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 305 പുരുഷന്മാരും 41 സ്ത്രീകളും ഉൾപ്പെടുന്നു. പരിശോധനാ കാലയളവിൽ അമിത ലഹരി ഉപയോഗം മൂലം 3 പേർ മരണപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ലഹരി വിപത്തിനെതിരെ രാജ്യവ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക ക്യാമ്പയിൻ വരും ദിവസങ്ങളിലും കൂടുതൽ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.



