കുവൈത്ത്സിറ്റി: കുവൈറ്റ് ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ സൈനിക ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം. ഇന്ന് പുലർച്ചെയുണ്ടായ പുതിയ ആക്രമണം കുവൈറ്റിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ ആക്രമണം കുവൈറ്റിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ജീവനും നേരിട്ടുള്ള ഭീഷണിയുയർത്തുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും വ്യക്തമായ ലംഘനമാണ് ഇറാൻ നടത്തിക്കൊണ്ടിരിക്കുന്നത്.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ് ഇറാന്റെ ഭാഗത്തുനിന്ന് ഈ പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടാകുന്നത്. ഇത് സമാധാന ശ്രമങ്ങളെ പൂർണ്ണമായി അട്ടിമറിക്കുന്നതാണെന്നും ഈ പാതയെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര സമൂഹത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സ്വന്തം പരമാധികാരം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും, ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി ആവശ്യമായ എല്ലാ ശക്തമായ നടപടികളും സ്വീകരിക്കാനുള്ള പൂർണ്ണമായ അവകാശം കുവൈറ്റിൽ നിക്ഷിപ്തമാണെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. മേഖലയിൽ ഇറാനും അയൽരാജ്യങ്ങളും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിത്.



