കുവൈറ്റ് സിറ്റി: കുവൈറ്റിലെ സാൽമിയ മേഖലയിലെ പൊതു ശുചിമുറിക്കുള്ളിൽ വെച്ച് കൗമാരക്കാരനായ സ്വദേശി യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.
അറസ്റ്റിലായ മൂന്ന് പ്രതികളും കുവൈറ്റ് പൗരന്മാരായ കൗമാരക്കാരാണ്. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതികളിൽ ഒന്നാമനായ 17 വയസ്സുകാരൻ, പരിക്കേറ്റ 17 വയസ്സുകാരനായ മറ്റൊരു കൗമാരക്കാരനെ താൻ തന്നെയാണ് ശാരീരികമായി മർദ്ദിച്ചതെന്ന് സമ്മതിച്ചു. ഈ ക്രൂരമായ സംഭവം തന്റെ മൊബൈൽ ഫോണിൽ പകർത്തിയത് 16 വയസ്സുകാരനായ രണ്ടാമത്തെ പ്രതിയാണെന്ന് വ്യക്തമായിട്ടുണ്ട്.
കൂടാതെ, മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലേക്ക് അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചതാണെന്ന് മൂന്നാമത്തെ 17 വയസ്സുകാരനും പോലീസിന് മുന്നിൽ സമ്മതിച്ചു.കുറ്റം സമ്മതിച്ച മൂന്ന് പ്രതികളെയും കൂടുതൽ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. കുട്ടികൾക്കിടയിലെ ഇത്തരം അക്രമവാസനകൾക്കെതിരെയും സമൂഹമാധ്യമങ്ങൾ വഴി ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയും കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.



