കുവൈറ്റ് സിറ്റി: രാജ്യത്തെ കായികചികിത്സാ-പുനരധിവാസ പരിശോധനാ സമിതി നടത്തിയ മിന്നൽ പരിശോധനകളിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് ഫിസിയോതെറാപ്പി സെന്ററുകളും ഒരു ക്ലിനിക്കും ഉടനടി അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദി ഉത്തരവിട്ടു. ഗുരുതരമായ നിയമലംഘനങ്ങൾ വരുത്തിയ ഈ സ്ഥാപനങ്ങളെ തുടൽനടപടികൾക്കായി മെഡിക്കൽ ലയബിലിറ്റി അതോറിറ്റിക്ക് കൈമാറിയിരിക്കുകയാണ്.
അംഗീകൃത ലൈസൻസുള്ള ഡോക്ടറോ നഴ്സിംഗ് ജീവനക്കാരോ ഇല്ലാതെ ആരോഗ്യ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുക, ജീവനക്കാരുടെ അവധിയെക്കുറിച്ചോ രാജിയെക്കുറിച്ചോ കൃത്യമായ രേഖകൾ ഹാജരാക്കാതെ വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുക, ഫിസിയോതെറാപ്പി-പുനരധിവാസ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ആവശ്യമായ മെഡിക്കൽ റെഫറലുകൾ ഇല്ലാതെ രോഗികളെ സ്വീകരിക്കുകയും ചികിത്സിക്കുകയും ചെയ്യുക തുടങ്ങിയ വൻ ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്.
ഇതിനുപുറമേ, രോഗികളുടെ കൃത്യമായ വിവരങ്ങളോ ഡോക്ടറുടെ ഔദ്യോഗിക മുദ്രയോ ഇല്ലാത്ത നിരവധി മെഡിക്കൽ ഫയലുകളും പരിശോധനാ സംഘം പിടിച്ചെടുത്തു. ഇത് മെഡിക്കൽ രേഖകളുടെ സുതാര്യതയെയും ഔദ്യോഗിക ഉത്തരവാദിത്തത്തെയും ബാധിക്കുന്ന ഗുരുതരമായ വീഴ്ചയാണ്. കൂടാതെ, 2025 ഫെബ്രുവരിയിൽ കാലാവധി കഴിഞ്ഞ ലൈസൻസ് ഉപയോഗിച്ച് നഴ്സിംഗ് ജീവനക്കാർ തുടർന്നും ജോലി ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇത് ആരോഗ്യ മേഖലയിലെ നിയമപരമായ ആവശ്യകതകളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് മന്ത്രാലയത്തിന്റെ ഈ കർശന നടപടി.



