പശ്ചിമേഷ്യയില്‍ വീണ്ടും സമാധാന പ്രതീക്ഷ. ദോഹയില്‍ നടന്ന ഇറാന്-യുഎസ് പരോക്ഷ ചര്‍ച്ചകള്‍ അവസാനിച്ചു. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം, ഇറാന്റെ മരവിപ്പിച്ച സ്വത്ത് വിട്ടു നല്കല് തുടങ്ങിയ കരാറിലെ ധാരണകളിലായിരുന്നു ചര്‍ച്ചയെന്നാണ് വിവരം. ഖത്തറിലെ ചര്‍ച്ചയില്‍ പുരോഗതിയെന്ന് ഖത്തര്‍ വിദേശകാര്യവക്താവ് പറഞ്ഞു.
ഇറാന്- യുഎസ് പ്രതിനിധികള്‍ നേരിട്ട് ചര്‍ച്ച നടത്തിയിരുന്നില്ല. ഖത്തര്‍-പാക് മധ്യസ്ഥതല ചര്‍ച്ചയാണ് ദോഹയില്‍ നടന്നത്. അടുത്തഘട്ട ചര്‍ച്ചകള്‍ ഇറാന് പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷമാകും നടക്കുക എന്നാണ് റിപ്പോര്‍ട്ട്.
ദോഹയിലെ ചര്‍ച്ച വളരെ മികച്ചതായിരുന്നുവെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. ആണവ വിഷയത്തില്‍ ഉടന്‍ ചര്‍ച്ച നടക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും വ്യക്തമാക്കി. അതേസമയം സൈനികശേഷിയില്‍ വിട്ടു വീഴ്ചയില്ലെന്നാണ് ഇറാന് ആറിയിച്ചിരിക്കുന്നത്. കേടുപാടുകള്‍ സംബന്ധിച്ച ആണവ കേന്ദ്രങ്ങളില്‍ പരിശോധന സാധ്യമല്ലെന്ന നിലപാടിലും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും ഇറാന് പറഞ്ഞു. ആണവോര്‍ജ ഏജന്‍സിക്ക് അനുമതി ബുഷഹര്‍ പ്ലാന്റിലുള്‍പ്പെടെ രണ്ടിടത്ത് മാത്രമായിരിക്കുമെന്നും പാര്‍ലമെന്ററി സ്പീക്കര്‍ മൊഹമ്മദ് ഖാലിബാഹ് വ്യക്തമാക്കി.
അതേസമയം തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ബിന്ത് ബെയില്‍ ജില്ലയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതായാണ് നാഷണല്‍ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഗാസയിലും ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പലസ്തീനികള്‍ കൊല്ലപ്പെട്ടു. ജെറുസലേമില്‍ പുതിയ യുഎസ് എംബസി നിര്‍മിക്കാനുള്ള കരാര്‍ യുഎസ് ഒപ്പിട്ടെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സംഘര്‍ഷത്തില്‍ അയവെന്ന റിപ്പോര്‍ട്ട് വന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 71.57 ഡോളറിലേക്കാണ് കുറഞ്ഞത്.



