കുവൈറ്റ് സിറ്റി : കുവൈറ്റിൽ ചില ട്രാഫിക് നിയമലംഘനങ്ങൾക്ക് തടവുശിക്ഷയ്ക്ക് പകരം ബദൽ ശിക്ഷകൾ നൽകാൻ അനുവദിക്കുന്ന പുതിയ എക്സിക്യൂട്ടീവ് ചട്ടങ്ങൾ ആഭ്യന്തര മന്ത്രാലയം നടപ്പാക്കി.ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് പുറത്തിറക്കിയ 2026-ലെ മന്ത്രിതല ഉത്തരവ് നമ്പർ 895 പ്രകാരമാണ് പുതിയ ചട്ടങ്ങൾ നിലവിൽ വന്നത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ ചട്ടങ്ങൾ പ്രാബല്യത്തിൽ പ്രവേശിച്ചു.പുതിയ വ്യവസ്ഥകൾ പ്രകാരം, ചില കേസുകളിൽ കോടതി തടവുശിക്ഷയ്ക്ക് പകരം സാമൂഹ്യസേവനം, ട്രാഫിക് ബോധവത്കരണ-പുനരധിവാസ പരിശീലനങ്ങൾ, പരിശീലന ശിൽപശാലകൾ, നിയമലംഘനത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കൽ തുടങ്ങിയ ശിക്ഷകൾ വിധിക്കാം.സാമൂഹ്യസേവനം 15 സർക്കാർ സ്ഥാപനങ്ങളിലായി നടപ്പാക്കും.
കുറ്റത്തിന്റെ സ്വഭാവവും പ്രതിയുടെ സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും സേവന ചുമതലകൾ നിശ്ചയിക്കുക. ട്രാഫിക് ബോധവത്കരണ ക്യാമ്പയിനുകൾ, പൊതുസൗകര്യങ്ങളുടെ പരിപാലനം, പരിസ്ഥിതി ശുചീകരണം, ആശുപത്രി സേവനങ്ങൾ, സ്കൂൾ ലൈബ്രറികൾ, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ, പള്ളികളുടെ പരിപാലനം, റോഡ് അറ്റകുറ്റപ്പണികൾ, പാർക്കുകളുടെ സംരക്ഷണം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ സേവനം ചെയ്യേണ്ടിവരും.ഡ്രൈവർമാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ ക്ലാസുകൾ, പരിശീലന പരിപാടികൾ, മാനസിക-പെരുമാറ്റ കൗൺസിലിംഗ് എന്നിവയും പുനരധിവാസ പദ്ധതിയുടെ ഭാഗമായിരിക്കും.
നിയമലംഘനത്തിൽ സ്വത്തിനുണ്ടായ നാശനഷ്ടങ്ങൾ സംഭവിച്ചാൽ, അത് പൂർവസ്ഥിതിയിലാക്കുകയോ, അറ്റകുറ്റപ്പണികൾ നടത്തുകയോ, സാധ്യമല്ലെങ്കിൽ സാമ്പത്തിക നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന് കോടതി നിർദേശിക്കാം.ബദൽ ശിക്ഷകൾ നടപ്പാക്കുന്ന സർക്കാർ സ്ഥാപനങ്ങൾ കുറ്റവാളിയുടെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ടുകൾ ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിക്കും. നിശ്ചയിച്ച സാമൂഹ്യസേവനം പൂർത്തിയാക്കാതിരിക്കുകയോ, വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്താൽ, കേസ് വീണ്ടും കോടതിയിൽ എത്തുകയും ആദ്യമായി വിധിച്ച തടവുശിക്ഷ നടപ്പാക്കുകയും ചെയ്യും.



