കുവൈത്ത് സിറ്റി, ജൂലൈ 5: സോഷ്യൽ മീഡിയയിലൂടെ കഞ്ചാവിനെ (Marijuana) അനുകൂലമായി പ്രചരിപ്പിക്കുകയും അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകൾ പങ്കുവെക്കുകയും ചെയ്ത ഒരാളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് അപകടകരമല്ലെന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും, അതിന്റെ ഉപയോഗത്തെ സാധാരണമാക്കുന്ന രീതിയിൽ വീഡിയോകൾ പ്രസിദ്ധീകരിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ഇത്തരം വീഡിയോകൾ പ്രത്യേകിച്ച് യുവാക്കളെ മയക്കുമരുന്ന് പരീക്ഷിക്കാൻ പ്രേരിപ്പിക്കാനും സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.അന്വേഷണത്തിനൊടുവിൽ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, വീഡിയോകൾ തന്റെ വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രസിദ്ധീകരിച്ചതെന്ന് ഇയാൾ സമ്മതിച്ചതായും മന്ത്രാലയം അറിയിച്ചു.പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, തുടർനടപടികൾക്കായി ബന്ധപ്പെട്ട ജുഡീഷ്യൽ അധികാരികൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.
2025-ലെ ഡിക്രി-ലോ നമ്പർ 159 (മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയുടെ നിയന്ത്രണ നിയമം) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമത്തിലെ ആർട്ടിക്കിൾ 51 അനുസരിച്ച്, മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവും 5,000 കുവൈത്തി ദിനാർ വരെ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചും ശിക്ഷ ലഭിക്കാം.
മയക്കുമരുന്ന് പ്രചരിപ്പിക്കുകയോ അതിന്റെ അപകടസാധ്യതകൾ കുറച്ച് കാണിക്കുന്ന തരത്തിലുള്ള ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. തെറ്റായ പ്രചാരണങ്ങളിൽ വീഴാതെ നിയമം പാലിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു.



