കുവൈത്ത് സിറ്റി: ഈ ആഴ്ച കുവൈത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻ ഈസ റമദാൻ അറിയിച്ചു.നിലവിൽ ‘ആദ്യ ജെമിനി’ കാലഘട്ടമാണെന്നും ജൂലൈ 16 മുതൽ ‘രണ്ടാം ജെമിനി’ ആരംഭിക്കുമെന്നും വ്യക്തമാക്കി. ഈ ഘട്ടം ‘അൽ-ബരീഹ് അൽ-ഔദ്’ കാലത്തിന്റെ അവസാനഘട്ടമാണെന്നും, കടുത്ത ചൂട് ഈ മാസം അവസാനത്തോടെ വരെ തുടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 29 മുതൽ ‘മർസം’ കാലഘട്ടം ആരംഭിക്കുമെന്നും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഉയർന്ന ഈർപ്പത്തിന്റെ ഭാഗമായി ചില ദിവസങ്ങളിൽ അതിശക്തമായ ചൂടും ഈർപ്പവും അനുഭവപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം, ജൂലൈ മധ്യത്തോടെ ഓഗസ്റ്റ് 21 വരെ കുവൈത്തിലും മേഖലയിലും വർഷത്തിലെ ഏറ്റവും ഉയർന്ന താപനില സാധാരണയായി രേഖപ്പെടുത്തുന്ന കാലയളവാണെന്ന് റമദാൻ പറഞ്ഞു.ലോകമെമ്പാടും താപനില ഉയരുന്നതിനുള്ള പ്രധാന കാരണങ്ങൾ കാലാവസ്ഥാ വ്യതിയാനം, എൽ നിനോ (El Niño) പോലുള്ള പ്രകൃതി പ്രതിഭാസങ്ങൾ, കൂടാതെ തുടർച്ചയായ ആഗോള താപന വർധന എന്നിവയാണെന്നും അദ്ദേഹം വിശദീകരിച്ചു.2026-ൽ ഭൂമിയുടെ ശരാശരി ഉപരിതല താപനില വ്യവസായവൽക്കരണത്തിന് മുൻപുണ്ടായിരുന്ന നിലയേക്കാൾ 1.62°C ഉയരാനും, 2027-ൽ അത് 1.71°C വരെ എത്താനുമുള്ള സാധ്യത കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
മേഘങ്ങളുടെ കുറവ്, കാറ്റിന്റെ വേഗത കുറഞ്ഞത്, ഉയർന്ന മർദ്ദ മേഖലകളായ ‘ഹീറ്റ് ഡോം’ രൂപപ്പെടുന്നത് എന്നിവയും നിലവിലെ ഉഷ്ണതരംഗങ്ങൾ കൂടുതൽ ശക്തമാക്കുന്ന പ്രധാന ഘടകങ്ങളാണെന്നും, വരൾച്ചയും കാറ്റിന്റെ അഭാവവും കൂടിച്ചേരുമ്പോൾ yഇവയുടെ ആഘാതം കൂടുതൽ രൂക്ഷമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



