കുവൈത്ത് സിറ്റി: ഇറാന്റെയും ഇറാഖിലെ ഇറാൻ അനുകൂല വിമത ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ കുവൈത്തിന് നേരെ ഉണ്ടായ ക്രൂരമായ സൈനിക ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് കുവൈത്ത് മന്ത്രിസഭ. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ്, രാജ്യത്തിന്റെ അതിർത്തി പോസ്റ്റുകൾക്കും കുവൈത്ത് ഓയിൽ കമ്പനിയുടെ സമുദ്രത്തിലെ എണ്ണ ഖനന പ്ലാറ്റ്‌ഫോമിനും നേരെ ഉണ്ടായ വ്യോമാക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതികരണം രേഖപ്പെടുത്തിയത്. ആക്രമണത്തിൽ ആളപായവും വലിയ തോതിലുള്ള നാശനഷ്ടങ്ങളും സംഭവിച്ച സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്.
ഇറാന്റെയും അവരുടെ പ്രോക്സി ഗ്രൂപ്പുകളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന തുടർച്ചയായ ഇത്തരം അതിക്രമങ്ങൾ കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്ന് മന്ത്രിസഭ ആവർത്തിച്ചു വ്യക്തമാക്കി. സ്വദേശികളുടെയും രാജ്യത്ത് താമസിക്കുന്ന വിദേശികളുടെയും ജീവനും സുരക്ഷയ്ക്കും ഇത് കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. ഈ നീക്കം രാജ്യാന്തര നിയമങ്ങളോടുള്ള വെല്ലുവിളിയും 2026-ലെ യുഎൻ സുരക്ഷാ കൗൺസിലിന്റെ 2817-ാം പ്രമേയത്തിന്റെ പരസ്യമായ ലംഘനവുമാണെന്ന് യോഗം വിലയിരുത്തി.
മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങളെ പൂർണ്ണമായും തകർക്കുന്ന ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറും അനുശാസിക്കുന്ന പ്രകാരം, സ്വന്തം രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഉചിതമായ ഏത് കടുത്ത നടപടിയും സ്വീകരിക്കാൻ കുവൈത്തിന് പൂർണ്ണമായ അവകാശമുണ്ടെന്നും മന്ത്രിസഭ കർശന മുന്നറിയിപ്പ് നൽകി.



