കുവൈത്ത് സിറ്റി: ഡോക്ടർമാർ, ദന്തഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ ജീവനക്കാരുടെ രാജിയും സേവനാവസാന നടപടികളും കൂടുതൽ സുതാര്യവും നിയമാനുസൃതവുമാക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ നടപടിക്രമങ്ങൾ നടപ്പിലാക്കി.
ആരോഗ്യ മന്ത്രാലയ അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. സൽമാൻ അൽ-സബാഹ് പുറത്തിറക്കിയ ഉത്തരവുപ്രകാരം, രാജി സമർപ്പിക്കുന്ന മെഡിക്കൽ ജീവനക്കാർക്കെതിരെ ഭരണപരമോ സാങ്കേതികമോ ആയ അന്വേഷണങ്ങൾ നിലവിലില്ലെന്ന് സ്ഥിരീകരിക്കുന്ന ഏകീകൃത ക്ലിയറൻസ് ഫോം നിർബന്ധമാക്കി.ആശുപത്രി അല്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പ്, മെഡിക്കൽ ലൈബിലിറ്റി അതോറിറ്റി, ലീഗൽ അഫയേഴ്സ് ആൻഡ് ഇൻവെസ്റ്റിഗേഷൻസ് വകുപ്പ് എന്നിവയുടെ പരിശോധനയ്ക്കുശേഷം മാത്രമേ രാജി നടപടികൾ പൂർത്തിയാക്കാനാകൂ.
സിവിൽ സർവീസ് നിയമവും 2020-ലെ മെഡിക്കൽ പ്രാക്ടീസ് നിയമവും അടിസ്ഥാനമാക്കിയുള്ള ഈ പുതിയ സംവിധാനം ഉടൻ പ്രാബല്യത്തിൽ വന്നു. ഭരണ കാര്യക്ഷമത വർധിപ്പിക്കാനും സുതാര്യത ഉറപ്പാക്കാനും മെഡിക്കൽ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണ് പുതിയ നടപടികളുടെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.



