കുവൈറ്റ് സിറ്റി: ജ്ലീബ് അൽ ഷുയൂഖിലെ അൽ ഹസവി പ്രദേശത്ത് നിയമലംഘനം നടത്തുന്ന പാർപ്പിട കെട്ടിടങ്ങൾക്കെതിരെ അധികൃതർ കർശന നടപടി ആരംഭിച്ചു. നിരന്തരം നിയമങ്ങൾ ലംഘിക്കുകയും അറ്റകുറ്റപ്പണികൾ നടത്താതെ ജീർണ്ണാവസ്ഥയിൽ തുടരുകയും ചെയ്യുന്ന കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള കർശന ഘട്ടത്തിലേക്ക് കുവൈറ്റ് ഭരണകൂടം കടന്നിരിക്കുകയാണ്.
എന്നാൽ, നടപടികൾക്ക് പിന്നിൽ വെറുമൊരു വൈദ്യുതി വിച്ഛേദനത്തിനേക്കാൾ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പ്രദേശം സന്ദർശിച്ച പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വർഷങ്ങളായി അതീവ ജീർണ്ണാവസ്ഥയിലും അമിത ജനസാന്ദ്രതയിലുമാണ് ഈ പ്രദേശത്തെ ഭൂരിഭാഗം കെട്ടിടങ്ങളും പ്രവർത്തിക്കുന്നത്. സുരക്ഷാ ഭീഷണിയുയർത്തുന്ന ഇത്തരം പാർപ്പിട സമുച്ചയങ്ങൾ നിയമവിധേയമാക്കാൻ രണ്ടു വർഷത്തോളമായി കെട്ടിട ഉടമകൾക്കും കെയർടേക്കർമാർക്കും അധികൃതർ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിവരികയായിരുന്നു. എന്നിരുന്നാലും, ഈ വിവരങ്ങൾ കെട്ടിടങ്ങളിൽ താമസിക്കുന്ന സാധുക്കളായ പ്രവാസികൾ അറിഞ്ഞിരുന്നില്ല എന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം.
അധികൃതർ നൽകിയ മുന്നറിയിപ്പുകളും നോട്ടീസുകളും കെട്ടിട ഉടമകളും പ്രതിനിധികളും വാടകക്കാരിൽ നിന്നും മനഃപൂർവ്വം മറച്ചുവെക്കുകയായിരുന്നു. വാടകക്കാരുടെ സുരക്ഷയെപ്പോലും അപകടത്തിലാക്കുന്ന കെട്ടിടങ്ങളിൽ മുൻകരുതലുകളൊന്നുമില്ലാതെ അവർ തുടർന്നും താമസിക്കാൻ ഇടയായത് കെട്ടിട ഉടമകളുടെ ഈ വീഴ്ച മൂലമാണ്. പെട്ടെന്നുണ്ടായ നിയമനടപടികളും പവർ കട്ടുകളും മൂലം പ്രദേശത്തെ നൂറുകണക്കിന് പ്രവാസി കുടുംബങ്ങളും തൊഴിലാളികളുമാണ് ഇപ്പോൾ കടുത്ത ദുരിതത്തിലായിരിക്കുന്നത്.



