കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധവും സുരക്ഷാ സാഹചര്യങ്ങളും കാരണം കോടതിയിൽ ഹാജരാകാൻ സാധിച്ചില്ലെന്ന പ്രതിയുടെ വാദം തള്ളി കുവൈറ്റ് ക്രിമിനൽ കോടതി. കേസ് പരിഗണിക്കുന്ന ഘട്ടങ്ങളിൽ തുടർച്ചയായി ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതി നൽകിയ അപ്പീൽ തള്ളിയതായി കോടതി ഉത്തരവിട്ടു.റിയൽ എസ്റ്റേറ്റ് തട്ടിപ്പിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുവൈറ്റിൽ നിന്ന് വിദേശത്തേക്ക് കടന്ന വ്യക്തിയുടെ അപ്പീലാണ് കോടതി തള്ളിയത്. മേഖലയിലെ നിലവിലെ സംഘർഷാവസ്ഥ കാരണമാണ് തന്റെ കക്ഷിക്ക് കുവൈറ്റിൽ തിരിച്ചെത്തി കോടതിക്ക് മുന്നിൽ ഹാജരാകാൻ കഴിയാതിരുന്നതെന്നാണ് അപ്പീൽ ഹർജിയിൽ അഭിഭാഷകൻ ഉന്നയിച്ച വാദം.
എന്നാൽ ഈ വാദം വിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളി. മേഖലയിൽ നിലവിലെ പ്രശ്നങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ അപ്പീൽ ഹർജിയിലെ വാദം കേൾക്കൽ നടപടികൾ ആരംഭിച്ചിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.പ്രതിക്ക് രാജ്യത്തേക്ക് തിരിച്ചെത്താൻ കോടതി മുൻകൈ എടുത്തിരുന്നുവെന്ന കാര്യവും വിധിന്യായത്തിൽ എടുത്തുപറഞ്ഞു. ശിക്ഷാ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാനും, സുരക്ഷാ വിലക്കുകൾ നീക്കി രാജ്യത്തേക്ക് തിരിച്ചെത്താൻ അവസരമൊരുക്കണമെന്നും പ്രതിയുടെ അഭിഭാഷകൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോടതി ഈ അപേക്ഷകൾ അംഗീകരിക്കുകയും ഹാജരാകാൻ ആവശ്യത്തിന് സമയം അനുവദിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇത് ഉപയോഗപ്പെടുത്താതെ വിചാരണയുടെ ഒരു ഘട്ടത്തിലും പ്രതി കോടതിയിൽ എത്തിയില്ല. അതിനാൽ പിന്നീട് ഉണ്ടായ പ്രാദേശിക യുദ്ധസാഹചര്യങ്ങളെ കോടതിയിൽ ഹാജരാകാതിരിക്കാനുള്ള ന്യായീകരണമായി സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ക്രിമിനൽ കോടതി അപ്പീൽ ഹർജി തള്ളിയത്.



