കുവൈത്ത് സിറ്റി, ഓഗസ്റ്റ് 5: കുവൈത്തിൽ അനധികൃതമായി ഗർഭച്ഛിദ്രം നടത്തുകയും ഗർഭച്ഛിദ്ര ഗുളികകൾ പണം വാങ്ങി വിതരണം ചെയ്യുകയും ചെയ്തെന്നാരോപിച്ച് ഈജിപ്ഷ്യൻ സ്വദേശിയായ ഒരു ഗൈനക്കോളജിസ്റ്റിനെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു.ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പുപ്രകാരം, സ്വകാര്യ ക്ലിനിക്കിൽ നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തുകയും പണം നേരിട്ടും ബാങ്ക് ട്രാൻസ്ഫറിലൂടെയും സ്വീകരിക്കുകയും ചെയ്യുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം ആരംഭിച്ചു. നിരീക്ഷണവും അന്വേഷണവും നടത്തിയതോടെ വിവരം ശരിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.തുടർന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ രോഗികളെന്ന വ്യാജേന ഡോക്ടറുമായി ബന്ധപ്പെടുകയും ഗർഭച്ഛിദ്ര ഗുളികകൾ ആവശ്യപ്പെട്ട് ക്ലിനിക്കിൽ കൂടിക്കാഴ്ച നിശ്ചയിക്കുകയും ചെയ്തു.
ആവശ്യമായ നിയമാനുമതി നേടിയ ശേഷം നടത്തിയ റെയ്ഡിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു.തുടർന്ന് പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 49 ഗർഭച്ഛിദ്ര ഗുളികകളും 115 സൈക്കോട്രോപിക് (മനോപ്രേരക) ഗുളികകളും പിടിച്ചെടുത്തു.ചോദ്യം ചെയ്യലിൽ ഗർഭച്ഛിദ്ര ഗുളികകൾ വിദേശത്ത് നിന്ന് നിയമവിരുദ്ധമായി എത്തിച്ചതാണെന്നും അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും പ്രതി സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതിയെയും പിടിച്ചെടുത്ത മരുന്നുകളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.തൊഴിൽ ദുരുപയോഗം ചെയ്ത് നിയമവിരുദ്ധ സാമ്പത്തിക നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും ഇത്തരം പ്രവർത്തനങ്ങൾ നിയമലംഘനവും സമൂഹത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഭീഷണിയാണെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.



