കുവൈത്ത് സിറ്റി: കുവൈത്തിലും ഈജിപ്തിലെ ഷാം എൽ-ഷെയ്ഖിലും വ്യാജ ചാലറ്റുകൾ വില്പന നടത്തി കോടികളുടെ റിയൽ എസ്റ്റേറ്റ് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയുടെ തടവുശിക്ഷയും വൻ തുക പിഴയും കുവൈത്ത് ക്രിമിനൽ കോടതി ശരിവെച്ചു. കേസിൽ പ്രതിയായ വ്യക്തിക്ക് മുൻപ് വിധിച്ച ഏഴ് വർഷത്തെ തടവും 50 ലക്ഷം കുവൈത്തി ദിനാർ പിഴയും ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച അപ്പീൽ പത്താം ഫെലണി കോടതി ബെഞ്ച് തള്ളുകയായിരുന്നു. ഇതോടെ മുൻ ഉത്തരവിലെ ശിക്ഷാനടപടികൾ പൂർണ്ണമായും പ്രാബല്യത്തിലായി.
കേസിലെ പ്രധാന പ്രതിയായ കുവൈത്ത് പൗരനും വിവിധ ഈജിപ്ഷ്യൻ സ്വദേശികളായ പ്രതികൾക്കും സമാനമായ ശിക്ഷയാണ് നേരത്തെ കോടതി വിറിച്ചിരുന്നത്. കുവൈത്തിൽ സംഘടിപ്പിച്ച പ്രമുഖ റിയൽ എസ്റ്റേറ്റ് പ്രദർശനങ്ങൾ വഴി, യഥാർത്ഥത്തിൽ നിലവിലില്ലാത്ത ചാലറ്റ് പദ്ധതികൾ സ്വന്തം പേരിലുള്ളതാണെന്നും ലഭ്യമാണെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. വ്യാജ റിയൽ എസ്റ്റേറ്റ് പദ്ധതികൾ കാണിച്ച് നിരപരാധികളായ ആളുകളിൽ നിന്ന് 30 ലക്ഷത്തിലധികം കുവൈത്തി ദിനാർ പ്രതികൾ സംയുക്തമായി തട്ടിയെടുത്തതായി കോടതി കണ്ടെത്തി.
തട്ടിപ്പിലൂടെ ഇരകളിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് പ്രതികൾ കള്ളപ്പണം വെളുപ്പിക്കൽ തട്ടിപ്പ് നടത്തിയതായും വിചാരണയിൽ തെളിഞ്ഞു. ക്രിമിനൽ കോടതി അപ്പീൽ തള്ളിയതോടെ ഈ കേസിലെ നിയമനടപടികൾ അടുത്ത ഘട്ടത്തിലേക്ക് കടന്നു. സാമ്പത്തിക തട്ടിപ്പുകൾക്കും കള്ളപ്പണം വെളുപ്പിക്കലിനുമെതിരെ കുവൈത്ത് നീതിന്യായ വ്യവസ്ഥ കൈക്കൊള്ളുന്ന കർശന നിലപാടിന്റെ വ്യക്തമായ സൂചനയാണ് ഈ വിധി.



