കുവൈറ്റ്സിറ്റി: കുവൈറ്റിൽ മയക്കുമരുന്ന് കടത്തിനും വിപണനത്തിനുമെതിരെ സുരക്ഷാസേന ശക്തമാക്കിയ നിരീക്ഷണവും മുൻകൂർ നടപടികളും വൻ വിജയത്തിലേക്ക്. ഈ വർഷത്തിന്റെ ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം, രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നിന്റെ അളവിൽ 68 ശതമാനവും മനോരോഗ നിവാരണ ഗുളികകളുടെ അളവിൽ 75 ശതമാനവും വൻ കുറവ് രേഖപ്പെടുത്തി. 2025-ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോഴാണ് വിപണിയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ലഹരിയുടെ ഉറവിടങ്ങൾ ഇല്ലാതാക്കാൻ പോലീസിന് സാധിച്ചതായി വ്യക്തമാകുന്നത്.
ഒന്നാം ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ആന്റി-നാർക്കോട്ടിക്സ് വിഭാഗം ശക്തമായ പരിശോധനകൾ നടത്തുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് പുറപ്പെടുന്നത് മുതൽ ട്രാൻസിറ്റ് കേന്ദ്രങ്ങൾ വഴിയുള്ള ലഹരി കടത്തിന്റെ ഓരോ ഘട്ടവും അന്താരാഷ്ട്ര സുരക്ഷാ ഏജൻസികളുടെ സഹകരണത്തോടെ കുവൈറ്റ് സേന സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു. വിതരണക്കാർക്കും ഏജന്റുമാർക്കും മുൻകൂട്ടി വലവിരിച്ചാണ് പല വലിയ റാക്കറ്റുകളെയും ഇവർ വീഴ്ത്തിയത്.
ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2025-ന്റെ ആദ്യ പകുതിയിൽ 1,025 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തിരുന്ന സ്ഥാനത്ത് ഈ വർഷം അത് 327 കിലോഗ്രാമായി കുറഞ്ഞു. മനോരോഗ ഗുളികകളുടെ ശേഖരം 20.14 ലക്ഷത്തിൽ നിന്ന് 6.56 ലക്ഷത്തിലേക്ക് ചുരുങ്ങി. ഇതോടൊപ്പം ലഹരിയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിൽ 16 ശതമാനവും (1,451-ൽ നിന്ന് 1,228 ആയി), പ്രതികളുടെ എണ്ണത്തിൽ 14 ശതമാനവും (1,864-ൽ നിന്ന് 1,604 ആയി) കുറവുണ്ടായിട്ടുണ്ട്. ശക്തമായ നിയമനിർമ്മാണവും കർശന നടപടികളുമാണ് ലഹരി മാഫിയയുടെ നട്ടെല്ലൊടിക്കാൻ സഹായിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.



