കുവൈറ്റ് സിറ്റി: കുവൈറ്റിൽ ടിക്ക് ടോക്കിലെ വ്യാജ പരസ്യത്തിലൂടെ ഗൃഹോപകരണങ്ങൾ വാങ്ങാൻ ശ്രമിച്ച പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 260 കുവൈറ്റി ദിനാർ നഷ്ടപ്പെട്ടതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടിക്ക് ടോക്കിൽ ഫർണിച്ചർ വിൽപ്പനയ്ക്കുള്ള പരസ്യം കണ്ടാണ് പ്രവാസി ഇതിൽ ആകർഷിക്കപ്പെട്ടത്. പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത ഇദ്ദേഹത്തെ യാന്ത്രികമായി വാട്സാപ്പ് ചാറ്റിലേക്ക് റീഡയറക്ട് ചെയ്യുകയായിരുന്നു.
തുടർന്ന് വിൽപ്പനക്കാരൻ അയച്ചുകൊടുത്ത ഇലക്ട്രോണിക് ലിങ്ക് വഴി പണമടയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തട്ടിപ്പിനിരയായത്. പേയ്മെന്റ് പേജിൽ തന്റെ ബാങ്ക് വിവരങ്ങൾ നൽകിയ ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് അനധികൃതമായി നാല് തവണയായി മൊത്തം 260 ദിനാർ പിൻവലിക്കപ്പെട്ടതായി ഇദ്ദേഹം തിരിച്ചറിഞ്ഞു. താൻ ഈ ഇടപാടുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് ഇദ്ദേഹം പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി.
സമാനമായ രീതിയിലുള്ള നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് അധികൃതർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരേ സംഘം തന്നെയാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലെന്ന സംശയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ടിക്ക് ടോക്ക് പരസ്യങ്ങളിലൂടെയും വ്യാജ ലിങ്കുകളിലൂടെയും ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സംഘത്തെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ.



