കുവൈറ്റ് സിറ്റി: രാജ്യത്ത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമായി കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യാപക പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി വിവിധ മേഖലകളിൽ നിന്നായി 67 ഗതാഗത ലംഘനങ്ങൾ രേഖപ്പെടുത്തുകയും 62 കാറുകളും ഒരു മോട്ടോർ സൈക്കിളും അധികൃതർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടപ്പിലാക്കിയ പരിശോധനയിൽ അമിതവേഗത, കൃത്യമായ ലെയ്ൻ പാലിക്കാതിരിക്കൽ, തെറ്റായ രീതിയിൽ മറികടക്കൽ, സിഗ്നലുകൾ ഉപയോഗിക്കാതിരിക്കൽ, പാർക്കിംഗ് നിരോധിത മേഖലകളിൽ വാഹനം നിർത്തൽ തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയാണ് ട്രാഫിക് പോലീസ് നടപടി സ്വീകരിച്ചത്. മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അപകടകരമായ ഡ്രൈവിംഗ് രീതികൾക്കെതിരെയും ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിച്ചു.
ഗതാഗത അച്ചടക്കം ശക്തിപ്പെടുത്തുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി വരുന്ന തുടർച്ചയായ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് അറിയിച്ച മന്ത്രാലയം, ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഡ്രൈവ് ചെയ്യണമെന്നും ഓർമ്മിപ്പിച്ചു.



