കുവൈറ്റ് സിറ്റി: അനധികൃതമായി ഒരാളെ രാജ്യം കടക്കാൻ സഹായിച്ച കേസിൽ തടവിലായിരിക്കെ ഓടി രക്ഷപ്പെട്ട പ്രതിയെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വീണ്ടും പിടികൂടി. ബോർഡർ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്ത പ്രതിയെ തുടരന്വേഷണ നടപടികൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കൈമാറിയതിനിടെയാണ് ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.
സംഭവത്തെ തുടർന്ന്, പ്രതി എങ്ങനെ രക്ഷപ്പെട്ടുവെന്ന് കണ്ടെത്താനും ഇതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും ഒന്നാം ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ പ്രത്യേക നിർദ്ദേശപ്രകാരം അടിയന്തിര അന്വേഷണ സമിതി രൂപീകരിച്ചു. മന്ത്രാലയം നടത്തിയ ഊർജ്ജിതമായ നിരീക്ഷണത്തിനും സുരക്ഷാ തെരച്ചിലിനുമൊടുവിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വീണ്ടും വലയിലാക്കിയത്.
അതേസമയം, കുറ്റവാളികളെയോ കേസുകളിൽ ഒളിവിൽ കഴിയുന്നവരെയോ സംരക്ഷിക്കുകയോ അവർക്ക് ഒളിച്ചുതാമസിക്കാൻ സൗകര്യമൊരുക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നും അത്തരം സഹായങ്ങൾ നൽകുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.



