കുവൈറ്റ് സിറ്റി: സർക്കാർ ഓഫീസിൽ നിന്നും സ്റ്റോറേജ് ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ച് കമ്പ്യൂട്ടർ ഷോപ്പിൽ വിറ്റ സംഭവത്തിൽ കുവൈറ്റ് സ്വദേശിയായ ജീവനക്കാരനെ കുവൈറ്റ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിൽ നടത്തിയ ആഭ്യന്തര പരിശോധനയിലാണ് കോടിക്കണക്കിന് ഡാറ്റകൾ അടങ്ങിയ സ്റ്റോറേജ് ഡിസ്കുകൾ കാണാതായ വിവരം പുറത്തറിയുന്നത്. തുടർന്ന് ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഓഫീസിൽ ജീവനക്കാരോ സന്ദർശകരോ ഇല്ലാതിരുന്ന സമയം മുതലെടുത്താണ് പ്രതി മോഷണം നടത്തിയത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിച്ച അന്വേഷണ സംഘം പ്രതിയെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കമ്പ്യൂട്ടർ ഷോപ്പിൽ വിൽക്കുക എന്ന ലക്ഷ്യം മാത്രമാണ് തനിക്കുണ്ടായിരുന്നതെന്നും ഡിസ്കുകളിലെ രഹസ്യ വിവരങ്ങൾ ചോർത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
മുമ്പും സമാനമായ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ അടുത്തിടെയാണ് സെൻട്രൽ ജയിലിൽ നിന്ന് ശിക്ഷാകാലാവധി കഴിഞ്ഞ് ഇറങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി. വിറ്റഴിച്ച കമ്പ്യൂട്ടർ ഷോപ്പിൽ നിന്ന് മോഷ്ടിക്കപ്പെട്ട ചില സാധനങ്ങൾ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ആവശ്യമായ നിയമ നടപടികൾ പൂർത്തിയാക്കി തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



