കുവൈറ്റ് സിറ്റി: ജനവാസ മേഖലയിലെ സ്വകാര്യ ഭവന കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി പ്രവർത്തിച്ചു വന്ന ഭക്ഷ്യോത്പാദന-വിപണന കേന്ദ്രം പിടികൂടി പൂട്ടിച്ച് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ . ഫർവാനിയ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ഫർവാനിയ ഏരിയ ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് കേന്ദ്രം കണ്ടെത്തിയത്.
ആരോഗ്യ-ഭക്ഷണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വീടിനുള്ളിൽ ഭക്ഷ്യവസ്തുക്കൾ വൻതോതിൽ ഉത്പാദിപ്പിച്ച് വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അധികൃതരുടെ റെയ്ഡ്. പരിശോധനയിൽ നിരവധി ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം നടത്തുന്നവർക്കെതിരെ ഔദ്യോഗിക കേസെടുത്തു.സാധുവായ ആരോഗ്യ ലൈസൻസില്ലാതെ ഭക്ഷ്യ സ്ഥാപനം നടത്തുക, ആരോഗ്യ സർട്ടിഫിക്കറ്റില്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച് ഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുക, നിർബന്ധമായും പാലിക്കേണ്ട പൊതുജനാരോഗ്യ, സാങ്കേതിക മാനദണ്ഡങ്ങൾ ലംഘിക്കുക എന്നീ നിയമലംഘനങ്ങൾ ആണ് കണ്ടെത്തിയത്.
അംഗീകൃത ലൈസൻസുകളോ പരിശോധനയോ ഇല്ലാതെ സ്വകാര്യ വസതികൾ കേന്ദ്രീകരിച്ച് വാണിജ്യാടിസ്ഥാനത്തിൽ ഭക്ഷ്യോത്പന്നങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും ഗുരുതരമായ നിയമലംഘനമാണെന്നും, ഇത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു. ജനങ്ങളുടെ ആരോഗ്യം മുൻനിർത്തി ഇത്തരം അനധികൃത ഭക്ഷണ ശാലകൾ കണ്ടെത്താൻ മറ്റ് സുരക്ഷാ ഏജൻസികളുമായി ചേർന്ന് രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.



