കുവൈത്ത് സിറ്റി: ദുരൂഹ സാഹചര്യത്തിൽ ഗുരുതരമായി പരിക്കേറ്റ് കോമയിലായ സിറിയൻ പ്രവാസിയെ സംബന്ധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ക്രിമിനൽ അന്വേഷണം ആരംഭിച്ചു. അൻപതിലേറെ വയസുള്ള ഇയാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സർക്കാർ ആശുപത്രിയാണ് അബോധാവസ്ഥയിലും ഗുരുതര പരിക്കുകളോടെയും ഒരാളെ പ്രവേശിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. പിതാവ് വീട്ടിലെ കട്ടിലിൽ നിന്ന് വീണതാണെന്ന് മകൾ പൊലീസിനോട് മൊഴി നൽകി. സഹായത്തിനായി വിളിക്കുന്നത് കേട്ട് മുറിയിലെത്തിയപ്പോൾ പരിക്കേറ്റ നിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെന്നായിരുന്നു മകളുടെ വിശദീകരണം.എന്നാൽ പരിക്കുകളുടെ സ്വഭാവവും സംഭവസ്ഥലത്തെ പ്രാഥമിക പരിശോധനയും കട്ടിലിൽ നിന്ന് വീണതുമായി പൊരുത്തപ്പെടുന്നില്ലെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ടായത്. ഇതോടെയാണ് കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് (CID) കൈമാറിയത്.
മകളുടെയും ഭാര്യയുടെയും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റ് ആളുകളുടെയും മൊഴികൾ വീണ്ടും രേഖപ്പെടുത്തുകയാണ് അന്വേഷണ സംഘം. പരിക്കുകൾ സാധാരണ വീഴ്ച മൂലമാണോ, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണമാണോ ഉണ്ടായതെന്ന് വ്യക്തമാക്കാൻ മെഡിക്കൽ, ഫോറൻസിക് റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ്.സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതുവരെ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടാണ് അന്വേഷണം തുടരുന്നതെന്ന് അധികൃതർ അറിയിച്ചു.



