കുവൈത്ത് സിറ്റി: കുടുംബ സന്ദർശക, ടൂറിസ്റ്റ്, ബിസിനസ് സന്ദർശക വിസകളിൽ കുവൈത്തിലെത്തുന്നവർക്ക് നിശ്ചിത വ്യവസ്ഥകൾ പാലിച്ച് കുടുംബ റെസിഡൻസി ആർട്ടിക്കിൾ 22ലേക്ക് മാറാൻ അനുമതി നൽകുന്ന തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.തീരുമാനപ്രകാരം, കുടുംബ സന്ദർശക അല്ലെങ്കിൽ ടൂറിസ്റ്റ് വിസയിൽ നിന്ന് കുടുംബ റെസിഡൻസിയിലേക്ക് മാറുന്നതിനുള്ള ഫീസ് 150 കുവൈത്തി ദിനാറാണ്.ആദ്യ അനുച്ഛേദം പ്രകാരം, സർക്കാർ മന്ത്രാലയങ്ങൾ, അതോറിറ്റികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് സന്ദർശക വിസയിൽ എത്തിയവരിൽ സർവകലാശാല ബിരുദമോ സാങ്കേതിക യോഗ്യതയോ ഉള്ളവർക്ക്, റെസിഡൻസി കാര്യങ്ങളുടെ ജനറൽ ഡയറക്ടറുടെ അനുമതിയോടെ ഈ ആനുകൂല്യം ലഭിക്കും. ഗാർഹിക തൊഴിലാളികളെ ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയതായി രണ്ടാം അനുച്ഛേദത്തിൽ വ്യക്തമാക്കുന്നു.
മൂന്നാം അനുച്ഛേദം അനുസരിച്ച്, ബിസിനസ്, കുടുംബ, ടൂറിസ്റ്റ് വിസകളിൽ എത്തുന്ന ഭാര്യയ്ക്കും 14 വയസ്സിൽ താഴെയുള്ള മക്കൾക്കും, കുടുംബത്തിൽ ചേരാനുള്ള നിബന്ധനകൾ പാലിക്കുന്ന പക്ഷം കുടുംബ റെസിഡൻസിയിലേക്ക് മാറാൻ അനുമതി ലഭിക്കും.നേരിട്ടുള്ള തൊഴിൽ വിസയിൽ കുവൈത്തിലെത്തിയെങ്കിലും നിർബന്ധിത സാഹചര്യങ്ങൾ മൂലം രാജ്യം വിട്ട് പിന്നീട് വീണ്ടും മടങ്ങിയെത്തേണ്ടിവന്ന ചില മാനുഷിക കേസുകളും നാലാം അനുച്ഛേദത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാജ്യം വിട്ട് പുറത്തുണ്ടായിരുന്ന കാലയളവ് ഒരു മാസത്തിൽ കവിയരുത് എന്ന വ്യവസ്ഥ ബാധകമാണ്.
അഞ്ചാം അനുച്ഛേദം പ്രകാരം, പ്രത്യേക സാഹചര്യങ്ങളിൽ ഉചിതമെന്ന് വിലയിരുത്തുന്ന കേസുകളിൽ ഇളവ് അനുവദിക്കാൻ റെസിഡൻസി കാര്യങ്ങളുടെ ജനറൽ ഡയറക്ടർക്ക് അധികാരം നൽകിയിട്ടുണ്ട്.പ്രവാസി തൊഴിലാളികളുടെ കുടുംബസംഗമവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമമിടുന്നതാണ് ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. കുടുംബത്തെ കുവൈത്തിലേക്ക് കൊണ്ടുവരാൻ ദീർഘനാളായി കാത്തിരുന്ന നിരവധി പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.



