കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവിശ്യകളിലൊന്നിൽ നാൽപ്പതുകാരനായ സ്വദേശി പൗരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുരക്ഷാ വിഭാഗം അന്വേഷണം ശക്തമാക്കി. മരണത്തിൽ അസ്വാഭാവികതയും കൊലപാതക സാധ്യതയും ഫോറൻസിക്-വൈദ്യസംഘം ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് അധികൃതർ കേസെടുത്ത് വിപുലമായ അന്വേഷണത്തിലേക്ക് കടന്നത്.
തന്റെ സഹോദരൻ മരണപ്പെട്ട വിവരം അറിയിച്ചുകൊണ്ട് പൗരൻ നൽകിയ ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സെൻട്രൽ ഓപ്പറേഷൻസ് റൂമിൽ നിന്ന് പോലീസ് സംഘവും പാരാമെഡിക്കൽ ജീവനക്കാരും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയത്. എന്നാൽ മൃതദേഹവും സംഭവസ്ഥലവും പ്രാഥമികമായി പരിശോധിച്ച പാരാമെഡിക്കൽ ജീവനക്കാർ മരണകാരണത്തിൽ വലിയ അസ്വാഭാവികതയും സംശയങ്ങളും പ്രകടിപ്പിക്കുകയും ഉടൻ തന്നെ ബന്ധപ്പെട്ട ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയുമായിരുന്നു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പബ്ലിക് പ്രോസിക്യൂഷൻ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു. മൃതദേഹവും തെളിവുകളും പരിശോധിക്കാൻ ഫോറൻസിക് വിഭാഗത്തെ ചുമതലപ്പെടുത്തുകയും, സംഭവത്തിന് പിന്നിലെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരുന്നതിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ച് തെളിവുകൾ ശേഖരിച്ചു വരികയുമാണ്.



