കുവൈത്ത്സിറ്റി: കുവൈറ്റിൽ വരും ദിവസങ്ങളിൽ കനത്ത ചൂടും അനുഭവപ്പെടുന്ന ഈർപ്പത്തിന്റെ അളവും വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി മുന്നറിയിപ്പ് നൽകി. ഉപരിതല ന്യൂനമർദ്ദത്തിന്റെയും കടുത്ത ചൂടുള്ളതും ഈർപ്പമുള്ളതുമായ കാറ്റിന്റെയും ഫലമായാണ് രാജ്യം കടുത്ത കാലാവസ്ഥാ വ്യതിയാനത്തിലൂടെ കടന്നുപോകുന്നത്. തീരദേശ മേഖലകളിൽ നേരിയ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കുവൈറ്റ് ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി.
തീരദേശങ്ങളിൽ സെക്കൻഡിൽ 8 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്കൻ ദിശയിൽ നിന്ന് കാറ്റ് വീശുന്നുണ്ട്. നിലവിൽ രാജ്യത്തുടനീളം പരമാവധി താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തുന്നത്. ചില തുറസ്സായ പ്രദേശങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത കൈവരിച്ചേക്കാം. അടുത്ത ദിവസങ്ങളിൽ അന്തരീക്ഷ താപനില വർദ്ധിച്ച് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനത്താൽ ഇടയ്ക്ക് ഈർപ്പത്തിന്റെ അളവിൽ നേരിയ കുറവുണ്ടാകുമെങ്കിലും, ഞായറാഴ്ച ഉച്ചയോടെ കാറ്റ് വീണ്ടും തെക്കുകിഴക്കൻ ദിശയിലേക്ക് മാറുന്നതോടെ അന്തരീക്ഷത്തിൽ ഈർപ്പം വീണ്ടും ശക്തമാകും. ഞായറാഴ്ച താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയാകാനാണ് സാധ്യത. ചൂടും ഈർപ്പവും വർദ്ധിക്കുന്ന സാഹചര്യത്തിൽ തീരദേശവാസികളും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



