ഇസ്‌ലാമാബാദ്: പാകിസ്ഥാനും കുവൈത്തും തമ്മിൽ സൈനിക-പ്രതിരോധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള സംയുക്ത കരാറിൽ ഒപ്പുവെച്ചു. കുവൈത്ത് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സലേം അൽ-സബാഹിന്റെ ഇസ്‌ലാമാബാദ് സന്ദർശനവേളയിലാണ് ഇരുരാജ്യങ്ങളും നിർണ്ണായക കരാറിൽ ഒപ്പുവെച്ചത്. കുവൈത്ത് സൈനിക ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ-ഷുറൈആൻ, പാകിസ്ഥാനിലെ കുവൈത്ത് അംബാസഡർ നസ്സാർ അൽ-മുതൈരി എന്നിവരുടെ സാന്നിധ്യത്തിൽ കുവൈത്ത് പ്രതിരോധ മന്ത്രിയും പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫും ചേർന്നാണ് കരാർ ഒപ്പുവെച്ചത്.
സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്ത ഇരുമന്ത്രിമാരും പ്രതിരോധ സൈനിക മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ചർച്ചകൾ നടത്തി. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും പുതിയ സംഭവവികാസങ്ങൾ, പൊതുതാല്പര്യമുള്ള വിഷയങ്ങൾ എന്നിവയും യോഗത്തിന്റെ അജണ്ടയിലുണ്ടായിരുന്നു. മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇത്തരം ചർച്ചകൾ സഹായിക്കുമെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇരുരാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിലുള്ള പ്രവർത്തന ഏകോപനം മെച്ചപ്പെടുത്തുന്നതിനും സൈനിക വൈദഗ്ധ്യം പരസ്പരം പങ്കുവെക്കുന്നതിനും സേനകളുടെ സജ്ജീകരണവും സംയോജനവും വർദ്ധിപ്പിക്കുന്നതിനും ഈ കരാർ വഴിയൊരുക്കും. കുവൈത്തിന്റെയും പാകിസ്ഥാന്റെയും പൊതുവായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഈ കരാർ വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഔദ്യോഗിക സന്ദർശനത്തിനായി ഇസ്‌ലാമാബാദിലെത്തിയ കുവൈത്ത് പ്രതിരോധ മന്ത്രിയ്ക്കും സംഘത്തിനും ഊഷ്മളമായ സൈനിക സ്വീകരണമാണ് പാകിസ്ഥാൻ നൽകിയത്.



