കുവൈത്ത്സിറ്റി: കുട്ടികൾക്കെതിരെയുള്ള സോഷ്യൽ മീഡിയ ഭീഷണികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നിയമ നിർമ്മാണത്തിനും പ്രതിരോധ നടപടികൾക്കും ഒരുങ്ങി കുവൈറ്റ് സർക്കാർ. സൈബർ ഇടങ്ങളിൽ കുട്ടികൾ നേരിടുന്ന അപായങ്ങൾ അവരുടെ മാനസികവും സാമൂഹികവുമായ ഭദ്രതയ്ക്ക് കനത്ത ഭീഷണിയാണെന്ന് കുവൈറ്റ് സാമൂഹിക, കുടുംബ, ശിശുക്ഷേമ കാര്യ മന്ത്രി ഡോ. അംഥാൽ അൽ ഹുവൈല വ്യക്തമാക്കി. ഡിജിറ്റൽ ബ്ലാക്ക്മെയിലിംഗ്, ഓൺലൈൻ വഴിയുള്ള ഉപദ്രവങ്ങൾ, ഡിജിറ്റൽ ബുള്ളിയിംഗ് എന്നിവയെ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഗുരുതര കുറ്റകൃത്യങ്ങളായി തരംതിരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ഇതിനായി ശക്തമായ നിയമപരമായ ഇടപെടലുകൾ അത്യന്താപേക്ഷിതമാണ്. സോഷ്യൽ മീഡിയയിൽ അമിതമായി സമയം ചെലവഴിക്കുന്നത് കുട്ടികളെ കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും അവരുടെ സാമൂഹിക ആശയവിനിമയ ശേഷി കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, അക്രമവും തീവ്രവാദവും സംസ്കാരത്തിന് നിരക്കാത്ത അശ്ലീല ഉള്ളടക്കങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഡിജിറ്റൽ മാധ്യമങ്ങളെക്കുറിച്ച് രക്ഷാകർത്താക്കൾ ജാഗ്രത പുലർത്തണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
കുട്ടികളെ സൈബർ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് ശക്തമായ തടസ്സങ്ങൾ സൃഷ്ടിക്കാനും നിയമ നിർമ്മാണങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കാനും മന്ത്രാലയം നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി വൻ ബോധവൽക്കരണ പരിപാടികളും നിരീക്ഷണ സംവിധാനങ്ങളും രാജ്യത്തുടനീളം ആരംഭിക്കുമെന്നും കുടുംബബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം ജനങ്ങൾ ഏറ്റെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



