കുവൈറ്റ് സിറ്റി: രാജ്യത്തെ സർക്കാർ-സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തുന്ന അമിതവണ്ണത്തിനുള്ള ശസ്ത്രക്രിയകൾക്കും ശസ്ത്രക്രിയേതര ചികിത്സാരീതികൾക്കുമുള്ള മാനദണ്ഡങ്ങളും നിബന്ധനകളും നിശ്ചയിച്ചുകൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു.
മെറ്റബോളിക്, ബരിയാട്രിക് ശസ്ത്രക്രിയകളുടെ പരിധി കൃത്യമായി നിർവചിക്കുന്ന ഉത്തരവിൽ അവയെ പ്രൈമറി, റീകൺസ്ട്രക്റ്റീവ്, മാൽഅബ്സോർപ്റ്റീവ് നടപടിക്രമങ്ങളായി തരംതിരിച്ചിട്ടുണ്ട്. കൂടാതെ എൻഡോസ്കോപ്പിക് സ്ലീവ് ഗ്യാസ്ട്രെക്ടമി, ഗ്യാസ്ട്രിക് ബലൂൺ തുടങ്ങിയ ശസ്ത്രക്രിയേതര ഇൻ്റർവെൻഷണൽ രീതികൾക്കുള്ള കൃത്യമായ യോഗ്യതകളും തരംതിരിച്ച് വ്യക്തമാക്കുന്നു.
പുതിയ ഉത്തരവ് പ്രകാരംബി.എം.ഐ 35-ഓ അതിൽ കൂടുതലോ ഉള്ള രോഗികൾക്ക് ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നു.ബി.എം.ഐ 30-നും 34.9-നും ഇടയിലുള്ളവരും, അമിതവണ്ണം മൂലം മറ്റ് ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരുമായ രോഗികൾക്ക് ശസ്ത്രക്രിയ പരിഗണിക്കാവുന്നതാണ്.
ശസ്ത്രക്രിയ നടത്തുന്നതിന് മുൻപ് ശസ്ത്രക്രിയേതര ചികിത്സാ മാർഗ്ഗങ്ങൾ പരീക്ഷിച്ച് നോക്കാൻ ഉത്തരവ് നിർദ്ദേശിക്കുന്നു.സ്ലീവ് ഗ്യാസ്ട്രെക്ടമി, ക്ലാസിക് ഗ്യാസ്ട്രിക് ബൈപാസ്, മിനി-ഗ്യാസ്ട്രിക് ബൈപാസ്, ഗ്യാസ്ട്രിക് ബാൻഡിംഗ് എന്നിവയാണ് പ്രാഥമിക ശസ്ത്രക്രിയ നടപടിക്രമങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.



