കുവൈറ്റ് സിറ്റി: വ്യാജ രേഖകൾ നിർമ്മിച്ച് വർഷങ്ങളായി കുവൈറ്റ് പൗരനായി കഴിഞ്ഞുകൂടിയ ഗൾഫ് രാജ്യക്കാരന്റെ തട്ടിപ്പ് കുവൈറ്റ് പൗരത്വ അന്വേഷണ വിഭാഗം കണ്ടെത്തി. ഡി.എൻ.എ പരിശോധനയിലാണ് ഇയാൾക്ക് കുവൈറ്റ് കുടുംബവുമായി യാതൊരു രക്തബന്ധവുമില്ലെന്ന് തെളിഞ്ഞത്.
കുവൈറ്റ് പൗരത്വം ഉപയോഗിച്ചിരുന്ന ഇയാളുടെ പക്കൽ വേറെ പേരിൽ മറ്റൊരു ഗൾഫ് രാജ്യത്തെ ഔദ്യോഗിക രേഖകളും ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന അന്വേഷണം ആരംഭിച്ചത്. വിവരങ്ങൾ ശേഖരിച്ച ശേഷം ഗൾഫ് രേഖകളിലെ ചിത്രവും ഇയാളുടെ കുവൈറ്റ് സിവിൽ ഐഡിയിലെ ചിത്രവും വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കി. രണ്ട് രേഖകളിലെയും വ്യക്തി ഒന്നാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി; എന്നാൽ പേര്, പിതാവിന്റെ പേര്, മുത്തശ്ശന്റെ പേര്, കുടുംബപ്പേര് എന്നിവ രണ്ടിലും പൂർണ്ണമായും വ്യത്യസ്തമായിരുന്നു.തെളിവുകൾ നിരത്തി നടത്തിയ ചോദ്യം ചെയ്യലിൽ താൻ കുവൈറ്റ് പൗരനല്ലെന്ന് ഇയാൾ സമ്മതിച്ചു. ‘കലാപഴക്കത്തിൽ’ പേരിന് മാത്രം പിതാവാക്കി മാറ്റിയ ഒരു കുവൈറ്റ് പൗരന്റെ രേഖകളിലേക്ക് തന്റെ പേര് ചേർക്കുകയായിരുന്നുവെന്നും, രേഖകളിലുള്ള സഹോദരങ്ങളുമായി തനിക്ക് രക്തബന്ധമില്ലെന്നും ഇയാൾ വെളിപ്പെടുത്തി.
തുടർന്ന് അന്വേഷണസംഘം ഇയാളുടെ വ്യാജ സഹോദരങ്ങളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ, ഇയാൾ തങ്ങളുടെ സഹോദരനല്ലെന്ന് അവരും സമ്മതിച്ചു. മൊഴികൾ ലഭിച്ചെങ്കിലും ശാസ്ത്രീയ സ്ഥിരീകരണത്തിനായി ഇയാളുടെയും സഹോദരങ്ങളുടെയും ഡി.എൻ.എ ഫിംഗർപ്രിന്റിംഗ് നടത്തി.
പരിശോധനാ ഫലത്തിൽ ഇവർ തമ്മിൽ യാതൊരു സഹോദരബന്ധവുമില്ലെന്ന് അന്തിമമായി തെളിഞ്ഞു.കേസ് മേൽനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തെളിവുകളും പരിശോധനാ ഫലങ്ങളും വിലയിരുത്തിയ പൗരത്വ അന്വേഷണത്തിനായുള്ള ഉയർന്ന സമിതി ഇയാളുടെ കുവൈറ്റ് പൗരത്വം പിൻവലിക്കാൻ തീരുമാനിച്ചു.



