കുവൈത്ത് സിറ്റി: കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ കാലാവധി കഴിഞ്ഞ റെസിഡൻസിയുമായി കഴിയുകയായിരുന്ന 27 പ്രവാസികൾ പിടിയിലായി. പരിശോധനയുടെ ഭാഗമായി 1,300 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തി.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പോലീസ് ഓഗസ്റ്റ് 13 വ്യാഴാഴ്ച രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലും പ്രധാന മേഖലകളിലും നടത്തിയ സുരക്ഷാ ക്യാമ്പയിനിലാണ് നിയമലംഘകരെ പിടികൂടിയത്.
പ്രധാന, ഉപറോഡുകൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. വിവിധ കേസുകളിൽ അന്വേഷിക്കുന്നവർ, താമസനിയമ ലംഘകർ, ഗതാഗത നിയമലംഘകർ എന്നിവരെ കണ്ടെത്തുന്നതിനാണ് പരിശോധന ശക്തമാക്കിയത്.
ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ക്യാമ്പയിനിൽ 33 പേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തു. ഇതിന് പുറമെയാണ് കാലാവധി കഴിഞ്ഞ റെസിഡൻസിയുമായി കഴിഞ്ഞിരുന്ന 27 പേരെ പിടികൂടിയത്.
ഔദ്യോഗിക തിരിച്ചറിയൽ രേഖകളില്ലാത്ത 12 പേരെയും പരിശോധനയിൽ കണ്ടെത്തി. വിവിധ കേസുകളിൽ അന്വേഷിക്കുന്നതോ ആവശ്യമായതോ ആയ 15 വാഹനങ്ങളും കണ്ടെത്തി നടപടികൾ സ്വീകരിച്ചു.
ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട 26 നിയമലംഘനങ്ങളും രേഖപ്പെടുത്തി. മയക്കുമരുന്ന്, മദ്യവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളും പരിശോധനയ്ക്കിടെ കണ്ടെത്തി.
ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ 26 വാഹനങ്ങൾ പിടിച്ചെടുക്കുകയും, ഒരാളെ ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റുകയും ചെയ്തു.
പരിശോധനയ്ക്കിടെ ഒരു മൂർച്ചയുള്ള ആയുധവും പോലീസ് പിടിച്ചെടുത്തു. കൂടാതെ ക്രിമിനൽ, സിവിൽ വിഭാഗങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും നടപടികൾ സ്വീകരിച്ചു.
രാജ്യത്തിന്റെ സുരക്ഷയും പൊതുക്രമവും ഉറപ്പാക്കുന്നതിനായി വിവിധ മേഖലകളിൽ ഇത്തരം പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകരെയും വിവിധ കേസുകളിൽ അന്വേഷിക്കുന്നവരെയും കണ്ടെത്തുന്നതിനൊപ്പം ഗതാഗത നിയമലംഘനങ്ങൾക്കെതിരെയും കർശന നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.



