കുവൈത്ത് സിറ്റി, സെപ്റ്റംബർ 17: കുവൈത്തിൽ ഇറക്കുമതി ചെയ്ത മദ്യം അനധികൃതമായി വിൽപ്പന നടത്തിയെന്ന കേസിൽ ഒരു പ്രവാസിയെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. അഹ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പ്രതിയെ ജാബർ അൽ അഹ്മദ് പ്രദേശത്ത് നിന്ന് പിടികൂടിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ താമസസ്ഥലത്തിന് സമീപത്തുനിന്ന് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 172 കുപ്പി ഇറക്കുമതി ചെയ്ത മദ്യവും 4,65,750 കുവൈത്തി ദിനാർ പണവും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
അനധികൃത മദ്യവിൽപ്പനയിലൂടെ ലഭിച്ച പണം ബാങ്ക് അക്കൗണ്ടുകൾ വഴി വെളുപ്പിച്ചിരുന്നോയെന്നും അധികൃതർ അന്വേഷിക്കുന്നുണ്ട്. ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിക്കാൻ പേയ്മെന്റ് ലിങ്കുകൾ ഉപയോഗിക്കുകയും പിന്നീട് തുക ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച് നിയമാനുസൃത വരുമാനമായി കാണിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.പ്രതിക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



