ഫിഫ ലോകകപ്പ്: സ്വിറ്റ്‌സര്‍ലന്‍ഡിന് ജയം; കാമറൂണിനെ മറികടന്നത് ഒരു ഗോളിന്

  • 24/11/2022



ദോഹ: ഫിഫ ലോകകപ്പ് ഗ്രപ്പ് ജിയില്‍ കാമറൂണിനെതിരെ, സ്വിറ്റ്‌സര്‍ലന്‍ഡിന് ജയം. ബ്രീല്‍ എംബോളോ നേടിയ ഗോളാണ് സ്വിറ്റ്സര്‍ലന്‍ഡിന് ജയമൊരുക്കിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു എംബോളോയുടെ ഗോള്‍. മത്സരത്തില്‍ കാമറൂണ്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ നേടാനായത് സ്വിറ്റ്‌സര്‍ലന്‍ഡിനാണെന്ന് മാത്രം. 

10-ാം മിനിറ്റില്‍ തന്നെ കാമറൂണ്‍ ആദ്യ അവസരം തുറന്നു. ബൗമോ ബുദ്ധിമുട്ടേറിയ കോണില്‍ നിന്ന് ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടു. റീബൗണ്ടില്‍ ടോകോ എകാംബിയുടെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. 30-ാം മിനിറ്റില്‍ ബൗമോയും ചൗപോ മോട്ടിംഗും നടത്തിയ മുന്നേറ്റം സ്വിസ് ഗോള്‍ കീപ്പര്‍ യാന്‍ സോമര്‍ തട്ടിയകറ്റി. ആദ്യ പകുതി ഇത്തരത്തില്‍ അവാസാനിച്ചു.

എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റുകള്‍ക്കം സ്വിസ് ആദ്യ ഗോള്‍ നേടി. സെദ്രാന്‍ ഷാക്കിരിയുടെ പാസ് സ്വീകരിച്ച എംബോളോ ബോക്‌സിനകത്ത് വച്ച് അനായാസം ഫിനിഷ് ചെയ്തു. പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡ് താളം കണ്ടെത്തുന്നതാണ് കണ്ടത്. കാമറൂണ്‍ ഗോള്‍ മടക്കാനുള്ള തിടുക്കം കാണിച്ചതോടെ സ്വിറ്റ്‌സര്‍ലന്‍ഡിന് സമ്മര്‍ദ്ദമില്ലാതെ കളിക്കാനും സാധിച്ചു.

67-ാം മിനിറ്റില്‍ സ്വിസ് ഗോള്‍ കീപ്പര്‍ ആന്ദ്രേ ഒനാനയുടെ സേവ് സ്വിറ്റ്‌സര്‍ലന്‍ഡിനെ ലീഡില്‍ നിന്ന് അകറ്റിനിര്‍ത്തി. കാമറൂണാവട്ടെ പിന്നീട് വലിയ അവസരങ്ങള്‍ ലഭിച്ചതുമില്ല. മാത്രമല്ല, സ്വിസ് പട പ്രതിരോധം ശക്തിപ്പെടുത്തിയതോടെ സമനില ഗോള്‍ അകന്നുനില്‍ക്കുകയും ചെയ്തു. 

ജയത്തോടെ ബ്രസീലൂം സെര്‍ബിയയും അടങ്ങുന്ന ഗ്രൂപ്പില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നാമതായി. ബ്രസീല്‍ ഇന്ന് രാത്രി 12.30ന് സെര്‍ബിയയെ നേരിടുന്നുണ്ട്. ഗ്രൂപ്പ് എച്ചില്‍ വൈകിട്ട് 6.30ന് ഉറുഗ്വെ, ദക്ഷിണകൊറിയയെ നേരിടു. ഇതേ ഗ്രൂപ്പില്‍ ഘാന- പോര്‍ച്ചുഗല്‍ മത്സരം രാത്രി 9.30നാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

Related Articles